കൊച്ചി: നായകനെതിരേ സഹ താരങ്ങൾ വിമർശനവുമായി രംഗത്തെത്തി വിവാദം സൃഷ്ടിച്ചെങ്കിലും പുതിയ സീസണിലും കേരള ക്രിക്കറ്റ് ടീമിനെ സച്ചിൻ ബേബി തന്നെ നയിക്കും. ടീമിലെ മറ്റ് കളിക്കാർ കൂട്ടായി ആഭ്യന്തര കലഹം ഉയർത്തിയത് അംഗീകരിക്കേണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ നിലപാടെടുത്തതോടെയാണ് സച്ചിന് തന്നെ നറുക്ക് വീണത്. ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന മറ്റുള്ളവരെല്ലാം കത്ത് വിവാദത്തിൽ വിലക്കും പിഴയും നേരിടുകയാണ്. വിവാദമായ വിഷയത്തിൽ സഞ്ജു സാംസൺ അടക്കം 13 താരങ്ങളാണ് നടപടി നേരിട്ടത്.
കേരളം കഴിഞ്ഞ തവണ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിലെത്തിയതും ദേശീയ ടി20യിൽ സെമിയിലും ഏകദിനത്തിൽ ക്വാർട്ടറിലും ഇടം നേടിയതും സച്ചിന്റെ നായകത്വത്തിലാണ്.
സീസണിന് തുടക്കം കുറിച്ച് 19ന് ആരംഭിക്കുന്ന വിജയ് ഹസാരെ ഏകദിന ടൂർണമെന്റിനുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തിയ രണ്ട് മുൻ നായകൻമാർ ഉൾപ്പെടെ പ്രമുഖരായ അഞ്ച് കളിക്കാർക്ക് ടീമിലിടം ലഭിക്കില്ല. ശ്രീലങ്കൻ പര്യടനത്തിലെ പരിശീലന മത്സരത്തിൽ തിളങ്ങിയ പി രാഹുൽ ഉൾപ്പെടെയുള്ള പുതിയ കളിക്കാർക്ക് അവസരം ലഭിച്ചേക്കും. കഴിഞ്ഞ തവണ ടീമിന്റെ ഭാഗമായിരുന്ന ഇതര സംസ്ഥാന താരങ്ങളായ ജലജ് സക്സേന, അരുൺ കാർത്തിക് എന്നിവർ ഇത്തവണയും കേരളത്തിന് വേണ്ടി കളിക്കാനിറങ്ങും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ