കിര്‍ഗിയോസ് വായ തുറന്നില്ലെങ്കിലേ അത്ഭുതമുള്ളു; ടെന്നീസ് ലോകം മുഴുവന്‍ അമ്പരപ്പിലാണ്

കിര്‍ഗിയോസ് വായ തുറന്നില്ലെങ്കിലേ അത്ഭുതമുള്ളു; ടെന്നീസ് ലോകം മുഴുവന്‍ അമ്പരപ്പിലാണ്


ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന പെരുമയുള്ള സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡറര്‍ മൈതാനത്ത് വിസ്മയ ഷോട്ടുകള്‍ ഉതിര്‍ക്കുന്നതില്‍ അസാമാന്യ പാടവം പുറത്തെടുക്കാറുള്ള താരമാണ്. സമീപ കാലത്ത് ചില തോല്‍വികള്‍ അദ്ദേഹം വിരമിക്കാന്‍ സമയമായെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന യു.എസ് ഓപണില്‍ ഫെഡറര്‍ മികച്ച ഫോമില്‍ നില്‍ക്കുന്നു. കഴിഞ്ഞ ദിവസം യു.എസ് ഓപണില്‍ നിക്ക് കിര്‍ഗിയോസിനെതിരായ പോരാട്ടത്തില്‍ ഫെഡറര്‍ എടുത്ത ഷോട്ട് ടെന്നീസ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വച്ചത്. 

ഓസ്‌ട്രേലിയന്‍ താരത്തിനെതിരെ നേരിട്ടുള്ള സെറ്റുകളില്‍ വിജയിച്ച മത്സരത്തിന്റെ മൂന്നാം സെറ്റിലാണ് ഫെഡറര്‍ ആരാധകരെ വിസ്മയിപ്പിച്ച് ഉജ്ജ്വലമായ വിന്നര്‍ പായിച്ചത്. ആ വിന്നറിലേക്കുള്ള ഫെഡററുടെ ടൈമിങും ഷോട്ടിന്റെ വരവും കണ്ട് എതിര്‍താരം കിര്‍ഗിയോസ് അത്ഭുതത്തോടെ വായ തുറന്നുപോകുന്ന രംഗത്തിനും ഫഌഷിങ് മെഡോസിലെ കാണികള്‍ സാക്ഷികളായി. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അതിന്റെ വീഡിയോയും ഇപ്പോള്‍ വമ്പന്‍ ഹിറ്റ്. മത്സരം 6-4, 6-1, 7-5 എന്ന സ്‌കോറിന് ഫെഡറര്‍ സ്വന്തമാക്കി. 

കിര്‍ഗിയോസിന്റെ സെര്‍വിന് ഫെഡററുടെ റിട്ടേണ്‍. അതിന്റെ മറുപടി ഷോട്ടില്‍ പോയിന്റ് പ്രതീക്ഷിച്ച കിര്‍ഗിയോസ് നോക്കിനില്‍ക്കേ കോര്‍ട്ടിന്റെ മൂലയില്‍ നിന്ന് നെറ്റിനടുത്തേക്ക് ഓടിയെത്തിയ ഫെഡറര്‍ നെറ്റിന്റെ സൈഡിലൂടെ ഷോട്ട് പായിച്ച് പോയിന്റ് സ്വന്തമാക്കുകയായിരുന്നു. 

അത്ഭുതപ്പെട്ട കിര്‍ഗിയോസ് താനീ ഷോട്ടിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുമെന്നാണ് മത്സര ശേഷം പറഞ്ഞത്. അവിശ്വസനീയമായ ഒരു ഷോട്ടായിരുന്നു അതെന്നാണ് കിര്‍ഗിയോസിന്റെ ആദ്യ പ്രതികരണം. ഫെഡററാണ് അത് എടുത്തത് എന്നതുകൊണ്ട് സന്തോഷവാനാണെന്നും ഓസ്‌ട്രേലിയന്‍ താരം പറഞ്ഞു. 

തന്റെ കരിയറിലെ മികച്ച ഷോട്ടുകളില്‍ ഒന്നായിരുന്നു അതെന്ന് ഫെഡറര്‍ക്കും സംശയമില്ല. അത്തരം ഷോട്ടുകള്‍ കളിക്കാന്‍ വളരെ കുറഞ്ഞ അവസരങ്ങളേ ലഭിക്കു. ഇത്തരം ഷോട്ടുകള്‍ പരിശീലിക്കാന്‍ പോലും കഴിയാത്തതാണെന്നും ഫെഡറര്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും ഇതിഹാസ താരങ്ങളടക്കം ടെന്നീസ് ലോകം മുഴുവന്‍ ഫെഡററുടെ ഷോട്ടിന്റെ അമ്പരപ്പിലാണിപ്പോഴും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com