ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയിൽ പൂള്‍ സിയിലെ വാശിയേറിയ രണ്ടാം മത്സരത്തില്‍ കരുത്തരായ ബൽജിയത്തെ സമനിലയിൽ കുടുക്കി ഇന്ത്യ. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടിയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ഇതോടെ ഒരു വിജയവും ഒരു സമനിലയും നേടിയ ഇന്ത്യ പൂൾ സിയിൽ ഒന്നാം സ്ഥാനത്താണ്.
കളിയുടെ തുടക്കത്തിൽ ഒരു ഗോൾ വഴങ്ങിയെങ്കിലും പിന്നാലെ രണ്ടുതവണ ബൽജിയം ഗോൾ വല കുലുക്കി ഇന്ത്യൻ താരങ്ങൾ കളിയിൽ മുൻതൂക്കം നേടിയെടുക്കുകയായിരുന്നു. ഫൈനൽ വിസിൽ മുഴങ്ങാൻ നാല് മിനിറ്റ് മാത്രം ശേഷിക്കെയാണ് ബൽജിയത്തിന്റെ സമനില ഗോൾ നേട്ടം.
ബൽജിയത്തിന്റെ അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സാണ് കളിയിൽ ആദ്യ ഗോൾ കണ്ടെത്തിയത്. എട്ടാം മിനിറ്റിലായിരുന്നു ഹെന്‍ഡ്രിക്‌സിന്റെ ഗോൾ നേട്ടം. ഇന്ത്യയ്ക്കായി ഹര്‍മന്‍പ്രീത് സിംഗും സിമ്രൻജീത് സിംഗുമാണ് ഗോളുകൾ നേടിയത്. 39-ാം മിനിറ്റിലും 47-ാം മിനിറ്റിലുമായിരുന്നു ഇന്ത്യൻ താരങ്ങൾ ബൽജിയം ഗോൾ വല കുലുക്കിയത്. സൈമണ്‍ ഗൗഗ്നാര്‍ഡാണ് ബൽജിയത്തിന് സമനില ഗോൾ സമ്മാനിച്ചത്.
ശനിയാഴ്ച കാനഡയ്ക്കെതിരെയുള്ള മത്സരത്തിൽ ജയം സ്വന്തമാക്കാനായാൽ ലോകകപ്പ് ക്വാർട്ടറിന് നേരിട്ട് യോഗ്യത നേടാൻ ടീം ഇന്ത്യയ്ക്കാവും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ