പെര്‍ത്തിലും ജയം പിടിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോള്‍ പിച്ചാണ് ഇന്ത്യയ്ക്ക് മുന്നിലെ വെല്ലുവിളി. അഡ്‌ലെയ്ഡില്‍ ബൗളര്‍മാര്‍ക്കായിരുന്നു സാധ്യത എങ്കില്‍ പെര്‍ത്തിലേക്കെത്തുമ്പോള്‍ ബാറ്റ്‌സ്മാനും ബൗളര്‍ക്കും തുല്യ സാധ്യതകള്‍ ലഭിക്കും. അങ്ങിനെയാണ് പിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് ക്യുറേറ്റര്‍ ബ്രെറ്റ് വൈല്‍ പറയുന്നത്.
വേഗതയും ബൗണ്‍സും നിറഞ്ഞ പിച്ച് ഒരുക്കുവാനാണ് നിര്‍ദേശം. കഴിഞ്ഞ മാസം നടന്ന വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ-ന്യൂ സൗത്ത് വെയില്‍സ് മത്സരത്തിന് ഉപയോഗിച്ച ജെഎല്‍ടി ഷെഫീല്‍ഡ് ഷീല്‍ഡ് പിച്ച് ആണ് പെര്‍ത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. പേസര്‍മാരെ തുണയ്ക്കുന്നതാണ് ഈ പിച്ച്. കഴിഞ്ഞ കളിയില്‍ 40ല്‍ 32 വിക്കറ്റും പിഴുതത് പേസര്‍മാരാണ്.
പിച്ചിനെ വിലയിരുത്തി ടോസില്‍ എന്ത് തീരുമാനം എടുക്കണം എന്നത് നായകന്മാരെ കുഴയ്ക്കുമെന്നും ക്യുറേറ്റര്‍ പറയുന്നു. പെര്‍ത്തിലെ ചൂടും നിര്‍ണായകമാകും. 38 ഡിഗ്രി ചൂടില്‍ പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ എത്ര നേരം അതിജീവിക്കാനാവും ബാറ്റ്‌സ്മാന്‍മാര്‍ക്ക് എന്ന് തിരിച്ചറിയണം. ടോസ് ജയിച്ചാല്‍ ബൗളിങ് തിരഞ്ഞെടുത്ത് സാഹചര്യം പരമാവധി മുതലാക്കാന്‍ ശ്രമിക്കാം. അല്ലെങ്കില്‍ 38 ഓവറില്‍ 50 ഓവര്‍ എറിയുമ്പോഴേക്കും ക്ഷീണിക്കുമെന്ന തോന്നലും നായകന്മാരുടെ തീരുമാനത്തെ സ്വാധീനിച്ചേക്കാം.
അഡ്‌ലെയ്ഡിലെ പോലെ ഡ്രോപ് ഇന്‍ പിച്ചാണ് പെര്‍ത്തിലും. ഗ്രൗഡിന് പുറത്ത് നിന്നും നിര്‍മിച്ച് കൊണ്ടു വരുന്ന പിച്ചാണ് ഡ്രോപ് ഇന്‍ പിച്ചുകള്‍. ഓഫ് സീസണില്‍ ഗ്രൗണ്ടിന്റെ നടുഭാഗം കളി മണ്ണ് കൊണ്ട് മൂടും. സീസണാവുമ്പോള്‍ ഹോം ടീമിന്റെ താത്പര്യം അനുസരിച്ച് പിച്ചില്‍ നിലനിര്‍ത്തേണ്ട കളിമണ്ണിന്റേയും പുല്ലിന്റേയും അളവ് തീരുമാനിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ