ഭുവനേശ്വർ: ലോകകപ്പ് ഹോക്കിയിൽ കീരിടം നേടാമെന്ന ഇന്ത്യൻ മോഹങ്ങൾക്ക് തിരിച്ചടി. ക്വാർട്ടർ ഫൈനൽസിൽ നെതർലൻഡ്സിനോട് തോറ്റ് ഇന്ത്യ പുറത്ത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യയുടെ പരാജയം. തിയറി ബ്രിങ്ക്മാൻ (15), മിങ്ക് വാൻഡർ വീർഡൻ (50) എന്നിവർ നെതർലൻഡ്സിന് വേണ്ടി വലകുലുക്കിയപ്പോൾ ആകാശ്ദീപ് സിങ്ങായിരുന്നു 12ാം മിനിറ്റിൽ ഇന്ത്യയുടെ ആശ്വാസ ഗോളടിച്ചത്.
കലിംഗ സ്റ്റേഡിയത്തിൽ ചരിത്ര വിജയം സ്വന്തമാക്കാൻ ഇറങ്ങിയ ഇന്ത്യക്ക് വൻ തിരിച്ചടിയാണ് നെതർലൻഡ്സ് നൽകിയത്. 43 വർഷത്തിന് ശേഷം ലോകകപ്പ് ഹോക്കിയിൽ സെമി ഫൈനൽ പ്രവേശനമെന്ന സ്വപ്നമാണ് എതിരാളികൾ തുലച്ചുകളഞ്ഞത്.
12ാം മിനിറ്റിൽ മുന്നിട്ട് നിന്ന ഇന്ത്യക്ക് ആദ്യ ക്വാർട്ടറിൽ തന്നെ ബ്രിങ്ക്മാൻ തിരിച്ചടി നൽകിയിരുന്നു. രണ്ടാം പാതിയിൽ ലീഡ് സ്വന്തമാക്കാനുള്ള ഇന്ത്യൻ ശ്രമങ്ങളെ ചെറുത്ത നെതർലൻഡ്സ് 50ാം മിനിറ്റിൽ വിജയഗോൾ അടിക്കുകയായിരുന്നു. ശനിയാഴ്ച നടക്കുന്ന സെമിഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയാണ് നെതർലൻഡ്സിന്റെ എതിരാളികൾ.
1975ൽ മലേഷ്യൻ മണ്ണിൽവെച്ച് ആദ്യമായി ലോകകിരീടം ചൂടിയശേഷം ഇന്ത്യ വിശ്വപോരാട്ടത്തിന്റെ അവസാന നാലിൽപോലും ഇടംപിടിച്ചിട്ടില്ല. മാത്രമല്ല, നെതർലൻഡ്സിനെതിരെ ഇതുപോലൊരു ടൂർണമെന്റിൽ ജയിച്ചിട്ടില്ലെന്നതും ഇന്നത്തെ മത്സരത്തിൽ ഇന്ത്യയ്ക്ക് വെല്ലുവിളിയായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ