മുംബൈ: എെഎസ്എല്ലിലെ പ്രതീക്ഷകൾ മുഴുവൻ ഏതാണ്ട് അസ്തമിച്ച കേരള ബ്ലാസ്റ്റേഴ്സ് ആശ്വാസ വിജയത്തിന് ഇനിയും കാത്തിരിക്കണം. എവേ പോരാട്ടത്തിനായി മുംബൈ സിറ്റി എഫ്സിയുടെ തട്ടകത്തിലെത്തിയ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് നാണംകെടുത്തി മുംബൈ കരുത്തുകാട്ടി.
ആദ്യ പകുതിയിൽത്തന്നെ നാല് ഗോളുകളും ഒരു ചുവപ്പുകാർഡും പിറന്ന പോരാട്ടത്തിൽ സെനഗൽ താരം മോദൗ സൗഗുവാണ് ആദ്യ പകുതിയിൽ മുംബൈയ്ക്ക് തകർപ്പൻ ലീഡ് സമ്മാനിച്ചത്. 12, 15, 30 മിനുട്ടുകളിലായിരുന്നു സൗഗുവിന്റെ ഗോളുകൾ. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ 27–ാം മിനിറ്റിൽ ലെൻ ദുംഗൽ നേടി.
ആദ്യ പകുതിയുടെ ഇൻജുറി സമയത്ത് രണ്ടാം മഞ്ഞക്കാർഡ് കണ്ട മലയാളി താരം സക്കീർ മുണ്ടംപാറ പുറത്തുപോയതിനാൽ 10 പേരുമായാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതി കളിച്ചത്.
രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ കൂടി നേടിയാണ് മുംബൈ പട്ടിക തികച്ചത്. 70ാം മിനുട്ടിൽ റാഫേൽ ബാസ്റ്റോസ് 89ാം മിനുട്ടിൽ മത്യാസ് മിരാബജെയും ഇഞ്ച്വറി സമയത്ത് മോദൗ തന്റെ നാലാം ഗോളും നേടി ബ്ലാസ്റ്റേഴ്സിന്റെ പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ