കിരീടം ഞങ്ങളിങ്ങ് എടുത്തു; അണ്ടര്‍ 19 ലോക കപ്പ് ഇന്ത്യയ്ക്ക്

ഒരു തവണ ഫൈനലില്‍ കാലിടറിയ ദ്രാവിഡ് ഇത്തവണ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ പിള്ളേരെ ഇറക്കിയതോടെ ഒരു ടീമിനും മറുപടിയുണ്ടായില്ല
കിരീടം ഞങ്ങളിങ്ങ് എടുത്തു; അണ്ടര്‍ 19 ലോക കപ്പ് ഇന്ത്യയ്ക്ക്

പരമ്പരയിലുടനീളം തോല്‍ക്കാതെ മുന്നേറിയ ഇന്ത്യന്‍ സംഘത്തെ ഫൈനലില്‍ തറ പറ്റിച്ചേക്കാം എന്ന ഓസീസ് ലക്ഷ്യം അവരുടെ സ്വപ്‌നം മാത്രമായി അവശേഷിച്ചു. ടൂര്‍ണമെന്റില്‍ ഉടനീളം ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച കളി പുറത്തെടുത്ത ഇന്ത്യയ്ക്ക് ഫൈനലില്‍, കപ്പിനും ചുണ്ടിനുമിടയില്‍ ജയം നില്‍ക്കുമ്പോള്‍ പോലും കാലിടറിയില്ല. 

പൃഥ്വി ഷായും കൂട്ടരും കിരീടം ഇങ്ങെടുത്തു. ഒരു തവണ ഫൈനലില്‍ കാലിടറിയ ദ്രാവിഡ് ഇത്തവണ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ പിള്ളേരെ ഇറക്കിയതോടെ ഒരു ടീമിനും മറുപടിയുണ്ടായില്ല, കൊമ്പന്മാരായ ഓസീസിന് പോലും. നാല് വട്ടം അണ്ടര്‍ 19 കിരീടം നേടുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡ് കൂടിയാണ് ദ്രാവിഡും സംഘവും ഓസിസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് നേടിയെടുത്തത്.

ഓസീസിനെതിരെ നൂറ് റണ്‍സിന് ജയം പിടിച്ച് കളി തുടങ്ങിയ ഇന്ത്യ രണ്ടും മൂന്നും ഗ്രൂപ്പ് മത്സരങ്ങളില്‍ പത്ത് വിക്കറ്റിനായിരുന്നു ജയിച്ചു കയറിയത്. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ 131 റണ്‍സിന് തകര്‍ത്തപ്പോള്‍ സെമിയില്‍ പാക്കിസ്ഥാന്‍ കീഴടങ്ങിയത് 203 റണ്‍സിനാണ്. പിള്ളേരെ പിടിച്ചാല്‍ കിട്ടില്ലെന്ന് അപ്പോഴേ വ്യക്തമായിരുന്നു.

ഇത്‌ രണ്ടാം തവണയാണ് ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് ഫൈനലിലേക്ക് എത്തിക്കുന്നത്. 2016ലെ ഫൈനലില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റിരുന്നു. 

76 റണ്‍സ് നേടി ശിവ സിങ്ങിന്റേയും, അങ്കുല്‍ റോയിയുടേയും ബൗളിങ്ങിന് മുന്നില്‍ ജോനാഥന്‍ മെര്‍ലോ നടത്തിയ ഒറ്റയാല്‍ ചെറുത്തുനില്‍പ്പ് അണ്ടര്‍ 19 ലോക കപ്പ് കിരീടത്തില്‍ മുത്തമിടുന്നതില്‍ നിന്നും ഇന്ത്യന്‍ സംഘത്തെ തടയിടാന്‍ ശക്തമായിരുന്നില്ല. നാല് വിക്കറ്റ് നഷ്ടത്തില്‍ 183 എന്ന ഭേദപ്പെട്ട നിലയില്‍ നില്‍ക്കുകയായിരുന്ന ഓസീസിന്റെ ബാക്കി ആറ് വിക്കറ്റുകള്‍ 33 റണ്‍സിനിടെ പിഴുത് തന്നെ ഇന്ത്യന്‍ സംഘം വ്യക്തമയ സൂചന നല്‍കിയിരുന്നു ഇത്തവണ കിരീടം ഇന്ത്യയിലേക്ക് തന്നെയെന്ന്. 

217 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി പൃഥ്വി ഷായും, കല്‍റയും നിലയുറപ്പിച്ച് കളി തുടരുന്നതിനിടെ വില്ലനായി മഴ എത്തി. ചെറിയ ഇടവേളയ്ക്ക് ശേഷം മഴ വഴി മാറിയതോടെ ഇന്ത്യ കിരീടത്തിലേക്ക് കുതിക്കുകയായിരുന്നു. 71 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത പൃഥ്വി-കല്‍റ കൂട്ടുകെട്ട് സതര്‍ലാന്റ് പൊളിച്ചു. 

പൃഥ്വിക്ക് പിന്നാലെയെത്തിയ ശുബ്മന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടതിന്റെ കുലുക്കമൊന്നുമുണ്ടായില്ല. ബൗണ്ടറിയോടെ ശുബ്മാന്‍ തുടങ്ങി. കല്‍റയും ശുബ്മാനും അടിച്ചു കളിക്കുന്നതിന് ഇടയില്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റും വീണു. ആ സമയം ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 86 റണ്‍സ്. 

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ കുട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ അനുവദിക്കാതെയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ കുഴക്കിയത്. ഒപ്പണര്‍മാരെ പുറത്താക്കി സെമിയിലെ ഇന്ത്യയുടെ ഹീറോ ഇഷാന്‍ പോരല്‍ തുടക്കത്തിലെ ഓസീസിന് പ്രഹരമേല്‍പ്പിച്ചു. ഭേദപ്പെട്ട സ്‌കോറിലേക്ക് ഓസീസ് നീങ്ങുന്നതിന് ഇടയില്‍ ശിവ എത്തി. 183ന് അഞ്ച് വിക്കറ്റ് എന്ന നിലയിലെത്തിയ ഓസീസിന് പിന്നെ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല.

36 റണ്‍സ് വിട്ടുകൊടുത്ത് ശിവ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, 32 റണ്‍സ് വിട്ടുകൊടുത്തായിരുന്നു റോയിയുടെ രണ്ട് വിക്കറ്റ് നേട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com