ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകനെ കണ്ടെത്താന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സൗരവ് ഗാംഗുലിയേയും എം.എസ്.ധോനിയേയും താരതമ്യം ചെയ്യാതിരിക്കാനാവില്ല. തന്റെ നായകത്വത്തിന് കീഴില്‍ കഴിവുള്ള താരങ്ങളെ ടീമിലെത്തിക്കാന്‍ ഗാംഗുലി എടുത്ത മുന്‍കൈയിലൂടെയായിരുന്നു ധോനിയുടെ ടീമിലേക്കുള്ള വരവ് തന്നെ.
തന്റെ ആത്മകഥയായ എ സെഞ്ചുറി ഈസ് നോട്ട് ഇനഫില്‍ ധോനിയെ പ്രശംസ കൊണ്ട് മൂടുകയുമാണ് ഗാംഗുലി ഇപ്പോള്‍. 1983ന് ശേഷം ഇന്ത്യയെ ആദ്യമായി ലോക കിരീടത്തിലേക്ക് അടുപ്പിച്ച നായകനാണ് ഗാംഗുലി. എന്നാലന്ന്, 2003ല്‍ ധോനി ലോക കപ്പ് ടീമില്‍ ഉള്‍പ്പെടാതിരുന്നത് ടീമിന്റെ നഷ്ടമായിരുന്നു എന്നാണ് ഗാംഗുലി പറയുന്നത്.
ജോഹന്നാസ്ബര്‍ഗിലെ വാന്‍ഡറേഴ്‌സ് സ്‌റ്റേഡിയത്തില്‍ ലോക കപ്പ് ഫൈനലില്‍ ഇന്ത്യ കളിക്കുന്ന സമയവും ധോനി ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് കളക്ടറായിരുന്നു. അവിശ്വസനീയമാണ് ഇതെന്നാണ് തന്റെ ആത്മകഥയില്‍ ഗാംഗുലി എഴുതുന്നത്.
2004ലെ ബംഗ്ലാദേശ് പരമ്പരയില്‍ ധോനിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ഗാംഗുലിയായിരുന്നു. അടിച്ചു കളിച്ച് പാക്കിസ്ഥാനെതിരെ 123 ബോളില്‍ 148 റണ്‍സ് സ്‌കോര്‍ ചെയ്തതിന് പിന്നാലെ ഒറ്റരാത്രികൊണ്ട് താരമാവുകയായിരുന്നു റാഞ്ചിക്കാരന്‍.
കളിയെ മാറ്റിമറിക്കാന്‍ കഴിവുള്ള കളിക്കാര്‍ക്കായി തിരയുകയായിരുന്നു ഞാന്‍ ആ വര്‍ഷങ്ങളില്‍. 2004ലാണ് ധോനി എന്റെ ശ്രദ്ധയിലേക്ക് വരുന്നത്. ആദ്യ ദിനം മുതല്‍ തന്നെ ധോനി എന്നെ സംതൃപ്തനാക്കിയിരുന്നു എന്നും ഗാംഗുലി പറയുന്നു.
ധോനിയെ തിരഞ്ഞെടുക്കാനുള്ള എന്റെ തീരുമാനം ശരിയായിരുന്നു എന്ന് ഇന്ന് തെളിഞ്ഞിരിക്കുന്നു. അതിലെനിക്ക് സന്തോഷമുണ്ടെന്നും ബുക്കില്‍ ഗാംഗുലി എഴുതുന്നു. എന്നാല്‍ പ്രായത്തെ മുന്‍ നിര്‍ത്തി ടീം സെലക്ഷനില്‍ ധോനി അഴിച്ചു പണിക്ക് സെലക്ഷന്‍ കമ്മിറ്റിക്ക മുന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെയായിരുന്നു ഗാംഗുലിക്ക് ടീമില്‍ നിന്നും പുറത്തേക്കുള്ള വഴി തുറന്നത് എന്നതും ശ്രദ്ധേയമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ