ജക്കാർത്ത: ഏഷ്യന്‍ ഗെയിംസില്‍ മൊത്തം മെഡൽ നേട്ടത്തിൽ ഇന്ത്യ റെക്കോർഡിനൊപ്പമെത്തി. 2010ലെ ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസിൽ നേടിയ 65 മെഡലുകളെന്ന നേട്ടത്തിനൊപ്പമെത്തിയാണ് ജക്കാർത്തയിലും ഇന്ത്യൻ കുതിപ്പ്. 14 സ്വര്‍ണവും 17 വെള്ളിയും 34 വെങ്കലവും ഉള്‍പ്പെടെ 65 മെഡലായിരുന്നു ഗ്വാങ്ഷുവിൽ ഇന്ത്യ നേടിയത്.
ജക്കാര്‍ത്തയില്‍ ബോക്‌സിങ്ങിലും സ്‌ക്വാഷിലും ഹോക്കിയിലും മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ഇന്ത്യക്ക് ഇപ്പോള്‍ തന്നെ 65 മെഡലുകളായി. ബോക്‌സിങ്ങ് 49 കിലോഗ്രാം വിഭാഗത്തില്‍ അമിത് പന്‍ഗലും സ്‌ക്വാഷ് വനിതാ ടീമും സ്വര്‍ണ മെഡലിനായി പോരാടും. ഫൈനലിൽ തോറ്റാൽ പോലും ഇരു വിഭാഗത്തിലും ഇന്ത്യക്ക് വെള്ളി മെഡൽ നേടാൻ സാധിക്കും. ഒപ്പം ഇന്ത്യൻ പുരുഷ ഹോക്കി ടീം വെങ്കലത്തിനായി പാക്കിസ്ഥാനെ നേരിടും. ഗ്വാങ്ഷുവിലെ മെഡൽ നേട്ടത്തിന്റെ റെക്കോർഡ് ഇത്തവണ ഇന്ത്യ തിരുത്തുമെന്നും ഉറപ്പായി. നിലവിൽ 13 സ്വർണം 23 വെള്ളി 29 വെങ്കലവുമായി ഇന്ത്യ എട്ടാം സ്ഥാനത്ത് നിൽക്കുന്നു.
ഗെയിംസിന്റെ 13-ാം ദിനം വനിതാ ഹോക്കിയില്‍ ഇന്ത്യ വെള്ളി നേടി. സെയ്‌ലിങ്ങില്‍ ഒരു വെള്ളിയും രണ്ടു വെങ്കലവും ഇന്ത്യയുടെ അക്കൗണ്ടിലെത്തി. ഒപ്പം സ്‌ക്വാഷ് പുരുഷ ടീമിനത്തിലും ഇന്ത്യ മൂന്നാമതെത്തി. ബോക്‌സിങ്ങ് 75 കിലോഗ്രാം വിഭാഗത്തില്‍ വികാസ് കൃഷ്ണന്‍ പരുക്കിനെ തുടര്‍ന്ന് സെമി കളിക്കാതെ പിന്മാറിയതോടെ ഇന്ത്യൻ നേട്ടം വെങ്കലത്തിലൊതുങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ