ന്യൂഡല്‍ഹി: നീണ്ട 12 വർഷത്തെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ട് ഇന്ത്യൻ ഹോക്കി ടീം മുൻ നായകന്‍ സര്‍ദാര്‍ സിങ്. 350ലേറെ മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ ശേഷമാണ് സര്‍ദാര്‍ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ 32 കാരനായ സർദാറും അംഗമായിരുന്നു.
നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഒട്ടേറെ നേട്ടങ്ങളില്‍ ഇന്ത്യയ്‌ക്കൊപ്പം പങ്കാളിയായ ശേഷമാണ് സര്‍ദാറിന്റെ വിടപറച്ചില്‍. നിലവിൽ ഹരിയാന പൊലീസിലെ ഡി.എസ്.പിയാണ് സർദാർ സിങ്. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിലും 2010, 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ ടീമിലെയും പ്രധാന സാന്നിധ്യമായിരുന്നു സർദാർ. 2003-2004 കാലഘട്ടത്തിലാണ് സര്‍ദാര്‍ സിങ് ജൂനിയര്‍ തലത്തില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. പോളണ്ടിനെതിരെയായിരുന്നു ഇത്. 2006ൽ ചിരവൈരികളായ പാക്കിസ്ഥാനെതിരേയാണ് സർദാർ സിങ് സീനിയർ തലത്തിൽ അരങ്ങേറിയത്.
അടുത്ത തലമുറയ്ക്ക് ബാറ്റണ്‍ കൈമാറാനുള്ള സമയമായിരിക്കുന്നു. 12 വര്‍ഷത്തോളം രാജ്യത്തിനായി കളിയ്ക്കുന്നു. അത് വളരെ നീണ്ട ഒരു സമയം തന്നെയാണെന്നും വിരമിക്കൽ പ്രഖ്യാപിച്ച് സർദാർ വ്യക്തമാക്കി. രണ്ട് വര്‍ഷത്തേക്കു കൂടി ടീമില്‍ തുടരാനുള്ള കായികക്ഷമത ഇപ്പോള്‍ തനിക്കുണ്ട്. പുതിയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനുള്ള മികച്ച സമയം ഇതാണെന്ന് ചിന്തിക്കുന്നു. ഭാവിയെ കുറിച്ച് ഹോക്കി ഇന്ത്യയുമായും കോച്ച് ഹരേന്ദ്ര സിങ്ങുമായും സംസാരിച്ചിരുന്നു. തന്റെ തീരുമാനം അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സർദാർ കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ