ആംസ്റ്റര്‍ഡാം: ഹോളണ്ടിന്റെ ഇതിഹാസ താരങ്ങളിലൊരാളായ വെസ്ലി സ്‌നൈഡര്‍ സജീവ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ദേശീയ ടീമില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ച സ്‌നൈഡര്‍ ക്ലബ് തലത്തിലെ പോരാട്ടങ്ങള്‍ക്കും വിരാമമിട്ടു.
ഒന്നര വര്‍ഷമായി ഖത്തര്‍ ക്ലബ് അല്‍ ഖരാഫയുടെ താരമായിരുന്നു സ്‌നൈഡര്‍. ഇക്കഴിഞ്ഞ ജൂലൈയില്‍ കരാര്‍ അവസാനിച്ചിരുന്നു. പിന്നീട് മറ്റൊരു ടീമുമായി കരാറിലെത്തിയിരുന്നില്ല.
ഫുട്‌ബോള്‍ ലോകത്തെ മികച്ച മധ്യനിര താരങ്ങളിലൊരാളായാണ് സ്‌നൈഡര്‍ വിലയിരുത്തപ്പെടുന്നത്. 2010ല്‍ ഹോളണ്ടിനെ ലോകകപ്പിന്റെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. ഫൈനലില്‍ സ്‌പെയിനിനോട് പരാജയപ്പെട്ടെങ്കിലും ടൂര്‍ണമെന്റിലെ മികച്ച രണ്ടാമത്തെ താരത്തിനുള്ള സില്‍വര്‍ ബോള്‍ സ്വന്തമാക്കിയത് ഈ 35കാരനായിരുന്നു.
കരിയറില്‍ അയാക്‌സ്, റയല്‍ മാഡ്രിഡ്, ഇന്റരര്‍ മിലാന്‍, ഗലാത്സരെ, നീസ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. ഹോസെ മൗറീഞ്ഞോ പരിശീലിപ്പിച്ച ഇന്റര്‍ മിലാന്റെ ട്രബിള്‍ കിരീട നേട്ടങ്ങളിലെ നിര്‍ണായക ശക്തിയായിരുന്നു സ്‌നൈഡര്‍. സ്‌നൈഡറുള്‍പ്പെട്ട 2009-10 സീസണിലെ ഇന്റര്‍ ടീം ഇറ്റാലിയന്‍ സീരി എ, കോപ്പ ഇറ്റാലിയ, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു.
ഹോളണ്ടിനായി 2003 മുതല്‍ 2018 വരെ കളത്തിലിറങ്ങിയ സ്‌നൈഡര്‍ 134 മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു. 2010ല്‍ ബാല്ലന്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള മൂന്നംഗ അന്തിമ പട്ടികയില്‍ ഒരാള്‍ സ്‌നൈഡറായിരുന്നു. ആ വര്‍ഷം താരത്തിന് പുരസ്‌കാരം ലഭിക്കുമെന്ന സാധ്യതകളുണ്ടായിരുന്നെങ്കിലും നേരിയ വ്യത്യാസത്തിലാണ് പുരസ്‌കാരം നഷ്ടമായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ