ചെന്നൈ ഏകദിനത്തിൽ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 287 എന്ന മികച്ച സ്കോർ കണ്ടെത്താൻ ഇന്ത്യക്കായി. മധ്യനിരയില്‍ റിഷഭ് പന്തും, ശ്രേയസ് അയ്യരും ചേര്‍ന്ന് തീര്‍ത്ത സെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ തുണച്ചത്. എന്നാൽ ഇന്നിങ്സിൻെറ അവസാന ഘട്ടത്തിൽ രവീന്ദ്ര ജഡേജയെ റൺ ഔട്ടാണ് ഇപ്പോൾ പുതിയ വിവാദം.
48ാം ഓവറിൽ സിംഗിളിനായി ഓടുന്നതിനിടയിലായിരുന്നു റണ്ണൗട്ട്. വിൻഡീസ് ഫീൽഡറുടെ ഡയറക്ട് ത്രോയിൽ വിക്കറ്റ് തെറിച്ചപ്പോൾ ജഡേജ ക്രീസിന് പുറത്തായിരുന്നു. പക്ഷെ അമ്പയർ ഷോൺ ജോർജ്ജ് വിക്കറ്റ് അനുവദിച്ചിരുന്നില്ല. ഇന്ത്യൻ താരം ക്രീസിൽ തുടരുകയും ചെയ്തു.
ടിവി റീപ്ലേ കാണിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. വിക്കറ്റിനായി അപ്പീൽ ചെയ്ത് വിൻഡീസ് താരങ്ങളെത്തി. ടിവി റീപ്ലേ പരിശോധിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും ഇത് പെട്ടെന്ന് തന്നെ തേർഡ് അമ്പയർക്ക് നൽകാനും അമ്പയർ ഷോൺ ജോർജ് വിസ്സമ്മതിച്ചു. പിന്നീട് വെസ്റ്റ് ഇൻഡീസ് നായകൻ കീറോൺ പൊള്ളാർഡ് അമ്പയറെ സമീപിച്ചു. ഒടുവിൽ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു. റീപ്ലേയിൽ റൺ ഔട്ടാണെന്ന് കണ്ടെത്തി വിക്കറ്റ് അനുവദിക്കുകയും ചെയ്തു.
എന്നാൽ ഈ തീരുമാനം ഇന്ത്യൻ ക്യാമ്പിന് അത്ര രസിച്ചില്ല. അമ്പയറുടെ തീരുമാനത്തിൽ ക്ഷുഭിതനായ ക്യാപ്റ്റൻ കൊഹ് ലി ഡ്രസ്സിങ് റൂമിൽ നിന്ന് എഴുന്നേറ്റ് ഡഗ് ഔട്ട് വരെയെത്തി. ഡിആർഎസിന് സമയപരിധിയുണ്ട്. ഇത് കഴിഞ്ഞും വെസ്റ്റ് ഇൻഡീസിൻെറ അപ്പീൽ പരിഗണിച്ചതാണ് ഇന്ത്യൻ നായകനെ ചൊടിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ