കിക്കോഫ് വിസില്‍ മുഴങ്ങി 79 സെക്കന്‍ഡുകള്‍ മാത്രം പിന്നിട്ടിട്ടുണ്ടായിരുന്നുള്ളു അപ്പോള്‍...ആ ഒരു നിമിഷം സെനഗല്‍ പ്രതിരോധ നിര താരത്തില്‍ നിന്നും വന്ന പിഴവിലൂടെ അള്‍ജീരിയ ആഫ്രിക്കന്‍ രാജാക്കന്മാരായി. എതിരില്ലാത്ത ഒരു ഗോളിനെ സെനഗെല്ലിനെ തോല്‍പ്പിച്ച് അഫ്‌കോണ്‍ കിരീടം അള്‍ജീരിയയ്ക്ക്.
ടൂര്‍ണമെന്റിലുടനീളം പുലര്‍ത്തിയ ആധിപത്യം പക്ഷേ ഫൈനലില്‍ അള്‍ജീരിയയില്‍ നിന്ന് വന്നില്ല. നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് സെനഗലിന്റെ ആക്രമണങ്ങള്‍ ലക്ഷ്യം കാണാതെ പോയത്. എന്നാല്‍, പരിക്ക് അഭിനയിച്ചും, ഡൈവ് ചെയ്ത് വീണും മറ്റും റഫറിമാരില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള അള്‍ജീരിയയുടെ ഫൈനലിലെ ശ്രമത്തിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നു. സാങ്കേതിക തികവ് കാണിച്ചും, കരുത്തു കൊണ്ടും മികവ് കാണിക്കുന്ന അള്‍ജീരിയയില്‍ നിന്നും ഫൈനലില്‍ ഇത്തരമൊരു സമീപനം വന്നതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.
ഗോള്‍ വല കുലുക്കി കഴിഞ്ഞതിന് പിന്നാലെ അള്‍ജീരിയ പിന്നോട്ട് പോവുകയും, സെനഗല്‍ നിരന്തരം ആക്രമിക്കുകയും ചെയ്തു. 12 ഷോട്ടുകളാണ് സെനഗലില്‍ നിന്നും വന്നത്. അതില്‍ മൂന്നും ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു. അള്‍ജീരിയയില്‍ നിന്നും വന്നത് ഒരു ഷോട്ട് മാത്രം. അത് ഓണ്‍ ടാര്‍ഗറ്റിലേക്ക് ആവുകയും ചെയ്തു. പന്ത് കയ്യടക്കി വയ്ക്കുന്നതിലും പാസുകളിലും പാസുകളിലെ കൃത്യതയിലുമെല്ലാം സെനഗല്‍ അള്‍ജീരിയയെ പിന്നിലാക്കി കളിച്ചു. പക്ഷേ ഗോള്‍ വല കുലുക്കാന്‍ മാത്രമായില്ല. 32 ഫൗളുകളാണ് അള്‍ജീരിയയുടെ ഭാഗത്ത് നിന്ന് വന്നതും. സെനഗലിന് സമനില പിടിക്കാന്‍ പ്രതീക്ഷ നല്‍കി പെനാല്‍റ്റി ലഭിച്ചെങ്കിലും വാറില്‍ പെനാല്‍റ്റി വിധിച്ച റഫറിയുടെ തീരുമാനം തെറ്റാണെന്ന് വന്നു.
ബനൗജാണ് മനേയുടെ സെനഗല്ലിനെ തകര്‍ത്ത് കിരീടം പിടിക്കാന്‍ അള്‍ജീരിയയെ തുണച്ചത്. ബനൗജിയുടെ ഷോട്ട് പ്രതിരോധിക്കുന്നതി് ഇടയില്‍ സെനഗല്‍ ഡിഫന്റര്‍ സെയ്ഫ് സാനെയുടെ കാലില്‍ തട്ടി പന്ത് ഉയര്‍ന്ന് പൊങ്ങുകയും, സെനഗല്‍ ഗോള്‍ കീപ്പറെ മറികടന്ന് വല തൊടുകയുമായിരുന്നു. ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കഴിഞ്ഞ 39 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗമേറിയ ഗോളായി അത് മാറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ