ന്യൂഡല്‍ഹി: സൗരവ് ഗാംഗുലിക്ക് കീഴില്‍ ടീം ഇന്ത്യ പുറത്തെടുത്തിരുന്ന പോരാട്ടവീര്യം മുന്നോട്ടു കൊണ്ടു പോകുകയാണ് ഇപ്പോഴത്തെ ടീമെന്ന്
കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ പ്രസ്താവനയ്‌ക്കെതിരേ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌ക്കര്‍ രംഗത്തെത്തിയതോടെ വിഷയം വലിയ ചർച്ചകൾക്കാണ് അവസരം തുറന്നത്.
നിലവില്‍ ബിസിസിഐ പ്രസിഡന്റായ ഗാംഗുലിയെ കുറിച്ച് നല്ല വാക്കുകള്‍ കോഹ്‌ലിക്ക് പറയേണ്ടതുണ്ടാകുമെന്നും കോഹ്‌ലി ജനിക്കുന്നതിന് മുമ്പേ ഇന്ത്യന്‍ ടീം വിജയിച്ചിട്ടുണ്ടെന്നുമായിരുന്നു ഗാവസ്‌ക്കറുടെ വാക്കുകള്‍.
ബംഗ്ലാദേശിനെതിരായ പരമ്പര വിജയത്തിനു ശേഷം സംസാരിക്കുന്നതിനിടയിലാണ് കോഹ്‌ലി, ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി സംസാരിച്ചത്. വിദേശത്ത് ഇന്ത്യന്‍ ടീം വിജയക്കുതിപ്പ് തുടങ്ങിയത് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലാണെന്നായിരുന്നു കോഹ്‌ലിയുടെ പരാമര്‍ശം.
ഇപ്പോഴിതാ കോഹ്‌ലിയുടെ അഭിപ്രായത്തോട് യോജിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓപണറും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. 1970കളിലും 80കളിലും ഇന്ത്യന്‍ ടീം വിജയിച്ചിട്ടുണ്ടെന്നും അന്ന് കോഹ്‌ലി ജനിച്ചിട്ടു പോലുമില്ലെന്നുമായിരുന്നു ഗാവസ്‌ക്കര്‍ പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഗംഭീറും ഗാംഗുലിയെ പുകഴ്ത്തി രംഗത്തെത്തിയത്.
വിദേശത്ത് ഇന്ത്യ കൂടുതല്‍ മത്സരങ്ങള്‍ ജയിച്ചു തുടങ്ങിയത് ഗാംഗുലിയുടെ നേതൃത്വത്തിലാണെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്ന് ഗംഭീര്‍ പറഞ്ഞു. സുനില്‍ ഗാവസ്‌ക്കര്‍, കപില്‍ ദേവ് എന്നിവര്‍ക്കും അവര്‍ക്കു പിന്നാലെ വന്ന ക്യാപ്റ്റന്‍മാര്‍ക്കു കീഴിലും നാട്ടില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ടീമായിരുന്നു ഇന്ത്യ. എന്നാല്‍ വിദേശത്ത് കൂടുതല്‍ വിജയങ്ങള്‍ ടീമിന് നേടാനായത് ഗാംഗുലിക്ക് കീഴിലാണ്. വിദേശത്തെ വിജയങ്ങളെ കുറിച്ചാകും കോലി പറഞ്ഞിരിക്കുകയെന്നും അക്കാര്യം ശരിയാണെന്നും ഗംഭീര്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ