മിലാന്‍: ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം ആറാം വട്ടവും സ്വന്തമാക്കിയ ശേഷം ലയണല്‍ മെസി നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. ലിവര്‍പൂളിന്റെ ഹോളണ്ട് താരം വിര്‍ജില്‍ വാന്‍ ഡെയ്കിനേയും യുവന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാഡോയേയും പിന്തള്ളിയാണ് മെസിയുടെ നേട്ടം.
ഫുട്‌ബോള്‍ കളത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും നേര്‍ക്കുനേര്‍ വരുന്നത് ആരാധകര്‍ക്ക് എന്നും വിരുന്നാണ്. സ്‌പെയിനില്‍ റയല്‍ മാഡ്രിഡിനായി റൊണാള്‍ഡോ കളിക്കുന്ന സമയത്ത് റയല്‍- ബാഴ്‌സലോണ എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ ഇരു താരങ്ങളുടേയും സാന്നിധ്യത്തില്‍ ശ്രദ്ധേയമാകാറുണ്ടായിരുന്നു.
റയലില്‍ നിന്ന് യുവന്റസിലേക്ക് ചേക്കേറിയതോടെ മെസിക്കെതിരെ കളിക്കാന്‍ കഴിയാത്തതിന്റെ നിരാശയുണ്ടെന്ന് ക്രിസ്റ്റിയാനോ പ്രതികരിച്ചിരുന്നു. കളത്തില്‍ ശത്രുക്കളാണെങ്കിലും ഭാവിയില്‍ മെസിക്കൊപ്പം ഡിന്നര്‍ കഴിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു.
ഫിഫ പുരസ്‌കാര ചടങ്ങില്‍ അവാര്‍ഡ് സ്വീകരിച്ച് നടത്തിയ പ്രസംഗത്തില്‍ ക്രിസ്റ്റ്യാനോയുമായുള്ള ബന്ധത്തെക്കുറിച്ച് മെസി പറയുന്നു. 'ഞാനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള ശത്രുത ഫുട്‌ബോളിനപ്പുറത്തേക്ക് പോകുന്നുവെന്ന് ആളുകള്‍ കരുതുന്നു, പക്ഷേ അങ്ങനെയല്ല. കളത്തിന് പുറത്ത് ശത്രുതയില്ല. ടീമിന് ഏറ്റവും മികച്ചത് നല്‍കണമെന്നാണ് ഞങ്ങള്‍ രണ്ട് പേരും ആഗ്രഹിക്കുന്നത്. ഞങ്ങള്‍ തോല്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. തോല്‍വി അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. അതുകൊണ്ടാണ് ഞങ്ങള്‍ക്കിടയില്‍ മത്സരാത്മകത നിലനില്‍ക്കുന്നത്. പ്രധാന കാര്യം, അത് പിച്ചില്‍ തന്നെ നില്‍ക്കുന്നു എന്നതാണ്'- മെസി വ്യക്തമാക്കി.
ബാഴ്‌സലോണയ്‌ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടിയിട്ട് നാല് വര്‍ഷമായി. അത് വീണ്ടും നേടാന്‍ ആഗ്രഹമുണ്ടെന്ന് മെസി വ്യക്തമാക്കി. ഈ സീസണില്‍ ലാ ലിഗയും ഒപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടവുമാണ് ടീമിന്റെ ലക്ഷ്യം. അര്‍ജന്റീനയ്‌ക്കൊപ്പം കോപ്പ അമേരിക്ക കിരീടമെന്നതും ബാക്കി നല്‍ക്കുന്ന സ്വപ്‌നമാണ്. കിരീടം ദേശീയ ടീമിനായി നേടുക തന്നെയാണ് ലക്ഷ്യം. വരാനിരിക്കുന്ന കോപ്പ അമേരിക്ക പോരാട്ടത്തെ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നതെന്നും മെസി കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ