കരിയറിലെ ആദ്യ അര്‍ദ്ധശതകം നേടാനായെങ്കിലും ഇന്നലത്തെ മത്സരം തന്നെ ഒട്ടും സന്തോഷിപ്പിക്കുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് യുവതാരം ശിവം ദ്യൂബ. എട്ടു വിക്കറ്റിന്റെ കനത്ത പരാജയമാണ് ഇന്നലെ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് നേരിടേണ്ടിവന്നത്. ഈ പരാജയം തന്നെയാണ് ദ്യൂബയുടെ സന്തോഷം കെടുത്തുന്നതും. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാണിപ്പോള്‍.
"ഇന്ത്യന്‍ ടീമിനുവേണ്ടി ആദ്യമായാണ് എന്നില്‍ നിന്നൊരു 50 പിറന്നത്. എന്നെസംബന്ധിച്ചിടത്തോളം വളരെ സ്‌പെഷ്യലാണ്. പക്ഷെ എനിക്കൊട്ടുതന്നെ സന്തോഷമില്ല. കാരണം ടീം ജയിക്കുന്നതാണ് എനിക്ക് പ്രധാനം", മത്സരശേഷം ദ്യൂബ പറഞ്ഞു.
30 പന്തില്‍ മൂന്നു ഫോറും നാല് സിക്‌സും സഹിതം 54 റണ്‍സാണ് ദ്യൂബ അടിച്ചെടുത്തത്. മൂന്നാം വിക്കറ്റില്‍ വിരാട് കോഹ്‌ലിയോടൊപ്പം ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. എന്നാൽ ഫിഫ്റ്റിക്ക് പിന്നാലെ വാല്‍ഷിന്റെ പന്തിൽ ഹെറ്റ്‌മെയറുടെ ക്യാച്ചിൽ ദ്യൂബ പുറത്തായി.
'ഇന്നലത്തെ കളിയില്‍ ചില ക്യാച്ചുകള്‍ കൈവിട്ടുപോയിരുന്നു. അത് ഒഴിവാക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ ഫലം മറ്റൊന്നായേനെ'. എന്നിരുന്നാലും അടുത്ത കളിയില്‍ തിരിച്ചുവരാനാകുമെന്നാണ് ദ്യൂബയുടെ പ്രതീക്ഷ. ബുധനാഴ്ചയാണ് സിരീസിലെ അവസാന മത്സരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ