ദുബായ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മെയ് അവസാനം ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പോലും ഇന്ത്യ- പാക് മത്സരം വേണ്ടെന്ന നിലപാടിലാണ് മുൻ താരങ്ങളും ആരാധകരുമെല്ലാം. ലോകകപ്പില്‍ ഇന്ത്യ- പാക് മത്സരത്തിന്റെ കാര്യത്തില്‍ ഇത്തരം സംശയങ്ങള്‍ നിലനില്‍ക്കെ കാര്യങ്ങളില്‍ വ്യക്തത വരുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തന്നെ രംഗത്തെത്തി. ജൂണ്‍ 16നാണ് ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം.
ഇത്തരം സംഭവങ്ങളുടെ പേരില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരം റദ്ദാക്കില്ലെന്ന് ഐസിസി മേധാവി ഡേവ് റിച്ചാര്‍ഡ്സണ്‍ അറിയിച്ചു. മത്സരം മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. നിലവിലെ മത്സരക്രമത്തില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയില്ല. സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുകയാണെന്നും റിച്ചാര്‍ഡ്സണ്‍ പറഞ്ഞു. മത്സരങ്ങള്‍ക്ക്, പ്രത്യേകിച്ചും ക്രിക്കറ്റിന് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള, വ്യത്യസ്തമായ സംസ്‌കാരമുള്ള ആളുകളെ ഒന്നിച്ചുകൊണ്ടുപോകാനുള്ള കഴിവുണ്ട്. അത് അടിസ്ഥാനമാക്കി അംഗങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും റിച്ചാഡ്‌സണ്‍ വ്യക്തമാക്കി.
രാജ്യം ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നില്‍ക്കെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ സെക്രട്ടറി സുരേഷ് ബഫ്നയാണ് ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെതിരേ കളിക്കരുതെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത്. പിന്നാലെ പല മുന്‍ താരങ്ങളും ഇത്തരമൊരു ആവശ്യമുന്നയിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ