ഇന്‍ഡോര്‍: ട്വന്റി 20-യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ് ഇനി ശ്രേയസ്സ് അയ്യർക്ക് സ്വന്തം. ഇന്ത്യൻ താരം ഋഷഭ് പന്തിന്റെ റെക്കോഡാണ് ശ്രയസ്സ് മറികടന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സിക്കിമിന് എതിരെയായിരുന്നു മുംബൈ താരമായ
ശ്രയസ്സ് അയ്യരുടെ പ്രകടനം.
55 പന്തുകളില്‍ നിന്ന് ശ്രയസ്സ് 147 റണ്‍സ് അടിച്ചുകൂട്ടി. 15 സിക്‌സറുകളും ഏഴു ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്‌സ്. 147-ല്‍ 118 റണ്‍സും ബൗണ്ടറികളിലൂടെയാണ് ശ്രേയസ്സ് നേടിയത്. ഐപിഎല്ലിലെ കഴിഞ്ഞ സീസണില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരേ 128 റണ്‍സടിച്ച ഋഷഭ് പന്തിന്റെ റെക്കോഡാണ് അയ്യര്‍ മറികടന്നത്.
അയ്യരുടെ ബാറ്റിങ് പ്രകടനത്തില്‍ മുംബൈ നാലു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന കൂറ്റന്‍ സ്‌കോർ നേടി. സിക്കിമിനെ 104-ല്‍ ഒതുക്കി, മുംബൈ മത്സരം 154 റണ്‍സിന് വിജയിച്ചു. ഒരു ട്വന്റി 20 മത്സരത്തില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും ശ്രേയസ്സ് അയ്യര്‍ സ്വന്തമാക്കി. മുരളി വിജയിയുടെ 11 സിക്സറുകളെന്ന റെക്കോഡാണ് പഴങ്കഥയായത്.
38 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച ശ്രേയസ്സ് അയ്യര്‍, ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ സെഞ്ചുറികളില്‍ നാലാമതെത്തി. ഋഷഭ് പന്ത് (32 പന്തുകള്‍), രോഹിത് ശര്‍മ (35 പന്തുകള്‍), യൂസഫ് പത്താന്‍ (37 പന്തുകള്‍) എന്നിവരാണ് ശ്രേയസ്സിന് മുന്നിലുള്ളത്. സിക്കിമിന്റെ തഷി ഭല്ലയുടെ ഒരോവറില്‍ 35 റണ്‍സാണ് ശ്രേയസ്സ് അയ്യര്‍ അടിച്ചുകൂട്ടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ