ന്യൂഡല്‍ഹി: ലോകകപ്പ് ഹോക്കിയിലെ മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യന്‍ ഹോക്കി ടീം പരിശീലക സ്ഥാനത്തു നിന്ന് ഹരേന്ദ്ര സിങിനെ പുറത്താക്കി. ഹരേന്ദ്ര സിങിന് ജൂനിയര്‍ ടീമിന്റെ പരിശീലനച്ചുമതല തിരികെ നൽകിയിട്ടുണ്ട്. വിദേശ കോച്ചിന് തന്നെ പരിശീലന ചുമതല നൽകാനാണ് ഹോക്കി ഇന്ത്യ ആലോചിക്കുന്നത്. ഇതിനായി അപേക്ഷ ക്ഷണിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ടീമിന്റെ മേല്‍നോട്ട ചുമതല ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ ഡേവിഡ് ജോണിനും അനലിറ്റിക്കല്‍ കോച്ച് ക്രിസ് സിറില്ലോക്കും നല്‍കിയിട്ടുണ്ട്.
ഭുവനേശ്വറില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ ഹോളണ്ടിനോടു തോറ്റു പുറത്തായിരുന്നു. ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ വെങ്കലത്തിലൊതുങ്ങി.
2014ല്‍ ഇന്ത്യയുടെ ജൂനിയര്‍ ടീമിന്റെ പരിശീലകനായി കരിയര്‍ തുടങ്ങിയ ഹരേന്ദ്ര സിങ് 2018 മെയിലാണ് ഹരേന്ദ്ര സിങിന്റെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റെടുത്തത്. 2016ല്‍ ഹരേന്ദ്ര പരിശീലിപ്പിച്ച ഇന്ത്യന്‍ ജൂനിയര്‍ ടീം ലോകകപ്പ് കിരീടം നേടിയിരുന്നു. 2017ല്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ കോച്ചായിട്ടായിരുന്നു ഹരേന്ദ്ര സിങിന്റെ അടുത്ത നിയമനം. ആ വര്‍ഷം ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പില്‍ സ്വര്‍ണം നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ