ഇന്ത്യയുടെ ഏകദിന പരമ്പര ജയം 230 റണ്‍സ് അകലെ; ആറ് വിക്കറ്റ് വീഴ്ത്തി ചഹലിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്‌

പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ അര്‍ധ ശതകവും ഉസ്മാന്‍ ഖവാജയും, ഷോണ്‍ മാര്‍ഷും ചേര്‍ന്നുള്ള കൂട്ടുകെട്ടുമാണ് ആതിഥേയര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്
ഇന്ത്യയുടെ ഏകദിന പരമ്പര ജയം 230 റണ്‍സ് അകലെ; ആറ് വിക്കറ്റ് വീഴ്ത്തി ചഹലിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്‌

മെല്‍ബണ്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 230 റണ്‍സിന്റെ വിജയ ലക്ഷ്യം. 48.4 ഓവറില്‍ ഓസീസ് ഓള്‍ ഔട്ടായി. ചഹലിന്റേയും ഭുവിയുടേയും തകര്‍പ്പന്‍ ബൗളിങ്ങാണ് ആതിഥേയരെ മികച്ച സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിന്നും തടഞ്ഞത്. ചഹല്‍ ആറും, ഭുവി രണ്ടും വിക്കറ്റ് വീഴ്ത്തി. 

കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലേതിന് സമാനമായി ഓപ്പണര്‍മാര്‍ ഉത്തരവാദിത്വം നിറവേറ്റാതെ വന്നുങ്കിലും ഓസീസ് മധ്യനിരയ്ക്ക് ആ കുറവ് പരിഹരിക്കാനായില്ല. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ അര്‍ധ ശതകവും ഉസ്മാന്‍ ഖവാജയും, ഷോണ്‍ മാര്‍ഷും ചേര്‍ന്നുള്ള കൂട്ടുകെട്ടുമാണ് ആതിഥേയര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. 

ട്വന്റി20യിലും, ആദ്യ രണ്ട് ഏകദിനങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ട ചഹല്‍, ഓസീസ് മധ്യനിരയെ തകര്‍ത്താണ് മറുപടി നല്‍കിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നായകന്‍ കോഹ് ലിയുടെ തീരുമാനം ശരിയാണെന്ന് തെളിയിക്കുകയായിരുന്നു ഇന്ത്യന്‍ ബൗളിങ് നിര. ഓപ്പണര്‍മാരെ തുടക്കത്തിലേ ഭുവി മടക്കിയപ്പോള്‍, മൂന്ന് മധ്യനിര ബാറ്റ്‌സ്മാന്‍മാരെ തുടരെ തുടരെ ഡ്രസിങ് റൂമിലേക്ക് തിരിച്ചയച്ചാണ് ചഹല്‍ പ്ലേയിങ് ഇലവനിലേക്കുള്ള തിരിച്ചു വരവ് ആഘോഷിച്ചത്. എട്ട് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങിയാണ് ഭുവി രണ്ട് വിക്കറ്റ് പിഴുതത്. യുവതാരം വിജയ് ശങ്കറും വലിയ കേടുപാടുകളില്ലാതെ ആദ്യ ഏകദിനം പൂര്‍ത്തിയാക്കി. വിക്കറ്റെടുക്കാനായില്ലെങ്കിലും ആറ് ഓവറില്‍ 23 റണ്‍സ് മാത്രമാണ് വിജയ് വഴങ്ങിയത്.

മധ്യനിരയില്‍ തുടരെ വിക്കറ്റുകള്‍ വീണുവെങ്കിലും ഹാന്‍ഡ്‌സ്‌കോമ്പിന്റെ അര്‍ധ ശതകം ഓസ്‌ട്രേലിയയ്ക്ക് തുണയായി. 57 പന്തില്‍ നിന്നും രണ്ട് ഫോറുകളുടെ അകമ്പടിയോടെയായിരുന്നു ഹാന്‍ഡ്‌സ്‌കോമ്പിന്റെ നിര്‍ണായക ഇന്നിങ്‌സ്.ഹാന്‍ഡ്‌സ്‌കോമ്പിന്റെ ചെറുത്ത് നില്‍പ്പില്‍ മൂന്നാം പവര്‍പ്ലേ തുടങ്ങിയതിന് ശേഷമാണ് 42ാമത്തെ ഓവറില്‍ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 200 കടന്നത്.

പ്ലേയിങ് ഇലവനിലേക്കെത്തിയ ചഹലിന് 23ാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു പന്ത് കയ്യില്‍ കിട്ടാന്‍. കയ്യില്‍ കിട്ടിയ ആദ്യ ഓവറിലാവട്ടെ, കൂട്ടുകെട്ട് തീര്‍ത്ത് ഓസീസിനെ സുരക്ഷിതമായി മുന്നോട്ടു കൊണ്ടുപോവുകയായിരുന്ന ഖവാജയേയും, ഷോണ്‍ മാര്‍ഷിനേയും അടുപ്പിച്ച് ചഹല്‍ മടക്കി. തൊട്ടുപിന്നാലെ സ്‌റ്റൊയ്‌നിസിന്റെ വിക്കറ്റും ചഹല്‍ വീഴ്ത്തി.

തുടരെ വിക്കറ്റ് വീണുവെങ്കിലും ബൗണ്ടറികളിലൂടെ റണ്‍സ് കണ്ടെത്തിയായിരുന്നു മക്‌സ്വെല്ലിന്റെ ബാറ്റിങ്. വിക്കറ്റ് തുടരെ വീഴ്ത്തി അപകടകാരിയായി നിന്ന ചഹലിനെ മൂന്ന് വട്ടം ബൗണ്ടറി കടത്തിയ മാക്‌സ്വെല്ലിന്റെ തകര്‍പ്പന്‍ കളി അധികം നീണ്ടില്ല. ഫൈന്‍ ലെഗിലേക്ക് ഉയര്‍ന്നെത്തിയ പന്തില്‍ നിന്നും കണ്ടെടുക്കാതെ മുന്നോട്ടു ഓടിവന്നെടുത്ത തകര്‍പ്പന്‍ ക്യാച്ചിലൂടെ മാക്‌സ്വെല്ലിനെ ഭുവി മടക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com