മാഡ്രിഡ് : നികുതി വെട്ടിപ്പുകേസില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് മാഡ്രിഡ് കോടതിയില്‍ ഹാജരാകും. കേസില്‍ അന്തിമ വിധി ഇന്നുണ്ടായേക്കും. റൊണാള്‍ഡോ 65 കോടി രൂപ പിഴ അടക്കേണ്ടി വരുമെന്നാണ് സൂചന. നേരത്തെ കേസില്‍ റൊണാള്‍ഡോയ്ക്ക് കോടതി 18.8 ദശലക്ഷം യൂറോ പിഴയും രണ്ട് വര്‍ഷം തടവും സ്പാനിഷ് െ്രെടബ്യൂണല്‍ വിധിച്ചിരുന്നു. സ്പാനിഷ് സര്‍ക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിച്ചതിനാണ് പോര്‍ച്ചുഗീസ് നായകനെ ശിക്ഷിച്ചത്.
എന്നാല്‍ റൊണാള്‍ഡോയ്ക്ക് ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നിരുന്നില്ല. സ്പാനിഷ് നിയമപ്രകാരം മുന്‍പ് കുറ്റാരോപിതനല്ലാത്തതിനാല്‍ രണ്ട് വര്‍ഷത്തില്‍ കുറവുള്ള ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല. ഇതിനെ പ്രൊബേഷന്‍ ആയിട്ടാണ് കണക്കാക്കുക. അതിനിടെ റയൽ മാഡ്രിഡുമായുള്ള കരാർ ഉപേക്ഷിച്ച് താരം ഇറ്റാലിയൻ ടീമായ യുവന്റസിൽ ചേർന്നിരുന്നു.
അതേസമയം കേസില്‍ നിന്നും തലയൂരാനായി റൊണാള്‍ഡോ, നികുതി അധികൃതരുമായി ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ട്. ഇതനുസരിച്ച് 19 ദശലക്ഷം യൂറോ ഫൈന്‍ അടയ്ക്കാന്‍ റൊണാള്‍ഡോ തയ്യാറാകും. കേസ് പരിഗണിക്കുമ്പോള്‍ ഇതുസംബന്ധിച്ച ധാരണ റൊണാള്‍ഡോയുടെ അഭിഭാഷകര്‍ കോടതിയെ അറിയിക്കും. പ്രാദേശിക സമയം 9.50 നാണ് കേസ് പരിഗണിക്കുക.
നേരത്തെ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന റൊണാള്‍ഡോയുടെ അപേക്ഷ കോടതി തള്ളിയിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വഴി ഹാജരാകാമെന്നായിരുന്നു താരം അറിയിച്ചത്. ഇത് തള്ളിയതിനെ തുടര്‍ന്ന്, മാധ്യമങ്ങളെ ഒഴിവാക്കാന്‍ കോടതിയിലേക്ക് നേരിട്ട് കാറില്‍ എത്താന്‍ അനുവദിക്കണമെന്ന് റൊണാള്‍ഡോ ആവശ്യപ്പെട്ടു. ഇതും കോടതി തള്ളി. സുരക്ഷാകാരണങ്ങളാല്‍ ഈ ആവശ്യം അനുവദിക്കാനാവില്ലെന്നാണ് കോടതി അറിയിച്ചത്.
2011-14 കാലയളവില്‍ റൊണാള്‍ഡോ 57 കോടി രൂപ നികുതിയിനത്തില്‍ വെട്ടിച്ചെന്ന് സ്പാനിഷ് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2014ല്‍ റൊണാള്‍ഡോ നികുതിയിനത്തില്‍ 40 കോടി രൂപ തിരിച്ചടച്ചിരുന്നു. എന്നാല്‍ 108 കോടി രൂപ കൂടി റൊണാള്‍ഡോ അടക്കണമെന്നാണ് സ്പാനിഷ് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്.
നേരത്തെ നികുതി വെട്ടിപ്പ് കേസില്‍ ബാഴ്‌സലോണയുടെ അര്‍ജനൈ്റന്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിക്ക് സ്പാനിഷ് കോടതി 21 മാസത്തെ തടവും 20 ലക്ഷം യൂറോ (ഏകദേശം 13.2 കോടി രൂപ) പിഴയും വിധിച്ചിരുന്നു. നേരത്തെയുള്ള വിധിക്കെതിരേ മെസി സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ