നാല് മണിക്കൂര്‍ പിന്നിട്ടിട്ടും അവസാനിക്കാത്ത പോര്...അഞ്ച് സെറ്റ് പിന്നിട്ടിട്ടും വിട്ടുകൊടുക്കാത്ത പോര്...ഒടുവില്‍ ടൈബ്രേക്കറ്റില്‍ മേല്‍ക്കൈ നേടി അഞ്ചാം വട്ടം വിംബിള്‍ഡണ്‍ കിരീടത്തില്‍ ജോക്കോവിച്ചിന്റെ മുത്തം. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട്-കീവീസ് പോര് സൂപ്പര്‍ ഓവര്‍ ആവേശത്തിലേക്ക് കടക്കുമ്പോള്‍ വിംബിള്‍ഡണ്‍ കോര്‍ട്ടില്‍ ആര് കീഴടങ്ങുമെന്നായിരുന്നു ചോദ്യം. ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ നിമിഷത്തിനൊടുവില്‍ ഫെഡറര്‍ തോല്‍വി സമ്മതിച്ചു.
7-6, 1-6, 7-6, 4-6,13-12 എന്ന സെറ്റുകള്‍ക്കാണ് തന്റെ 17ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തിലേക്ക് ജോക്കോവിച്ച് എത്തിയത്. ജോക്കോവിച്ചിനും, നദാലിനും ഒരുപിടി മുന്‍പേയെത്താന്‍ ഫെഡററെ സഹായിക്കുമായിരുന്നു ഒന്‍പതാം വിംബിള്‍ഡണ്‍ കിരീടം എന്ന നേട്ടം സെര്‍ബിയന്‍ താരം ഇവിടെ നിഷേധിച്ചു. 2011ലാണ് ജോക്കോവിച്ച് ആദ്യം വിംബിള്‍ഡണ്‍ കിരീടം നേടുന്നത്. പിന്നീട് 2014, 2015, 2018 എന്നീ വര്‍ഷങ്ങളിലും ജോക്കോവിച്ചിന്റേതായിരുന്നു വിംബിള്‍ഡണ്‍.
പക്ഷേ, വിംബിള്‍ഡണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനല്‍ രണ്ടാം വട്ടം വന്നപ്പോഴും കോര്‍ട്ടിനൊരറ്റത്ത് ഫെഡററുണ്ടായി. ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ഫൈനലിലും ഫെഡറര്‍ക്ക് നിരാശ തന്നെയെന്ന് മാത്രം. 2008ലെ ക്ലാസിക് വിംബിള്‍ഡണ്‍ ഫൈനലില്‍ നദാലിനോടാണ് ഫെഡറര്‍ കീഴടങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ