ഹാട്രിക്കോടെ വരവറിയിച്ച് റൊണാൾഡോ; ഇംഗ്ലണ്ടിനെ തുരത്തി ഓറഞ്ച് പട; നേഷൻസ് ലീഗിൽ പോർച്ചുഗൽ- ഹോളണ്ട് ഫൈനൽ

ആവേശപ്പോരിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഹോളണ്ടും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഹാട്രിക്ക് മികവിൽ സ്വിറ്റ്സർലൻഡിന്റെ തുരത്തി പോർച്ചുഗലും യുവേഫ നേഷൻസ് ലീഗിന്റെ ഫൈനലിലേക്ക് മുന്നേറി.
ഹാട്രിക്കോടെ വരവറിയിച്ച് റൊണാൾഡോ; ഇംഗ്ലണ്ടിനെ തുരത്തി ഓറഞ്ച് പട; നേഷൻസ് ലീഗിൽ പോർച്ചുഗൽ- ഹോളണ്ട് ഫൈനൽ

ഗ്യുമാറെസ്: ആവേശപ്പോരിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഹോളണ്ടും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഹാട്രിക്ക് മികവിൽ സ്വിറ്റ്സർലൻഡിന്റെ തുരത്തി പോർച്ചുഗലും യുവേഫ നേഷൻസ് ലീഗിന്റെ ഫൈനലിലേക്ക് മുന്നേറി. ഈ മാസം പത്തിന് നടക്കുന്ന ഫൈനലിൽ പോർച്ചുഗൽ- ഹോളണ്ട് പോരാട്ടം അരങ്ങേറും. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹോളണ്ട് ഇംഗ്ലണ്ടിനേയും പോർച്ചുഗൽ സ്വിറ്റ്സർലൻഡിനേയും വീഴ്ത്തിയത്. 

ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമായിരുന്ന ഇംഗ്ലണ്ട് തോൽവി വഴങ്ങിയത്. കളിയുടെ 32ാം മിനുട്ടിൽ തന്നെ മാർക്കസ് റാഷ്ഫോർഡിന്റെ പെനാൽറ്റി ഗോളിൽ ഇംഗ്ലണ്ട് മുന്നിലെത്തി. കൂമാന്റെ യുവ ടീമിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന താരമായ മത്യാസ് ഡി ലിറ്റ് വരുത്തിയ വമ്പൻ പിഴവിൽ നിന്നാണ് ഇംഗ്ലണ്ടിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. ഇത് ഗോളാക്കി മാർകസ് റാഷ്ഫോർഡ് ഇംഗ്ലണ്ടിന് ലീഡ് സമ്മാനിക്കുകയായിരുന്നു. 

ഒരു ഗോളിന്റെ ലീഡ് 73ാം മിനുട്ട് വരെ ഇംഗ്ലണ്ട് തുടർന്നു. എന്നാൽ 74ാം മിനുട്ടിൽ ഡി ലിറ്റ് തന്നെ ഗോളടിച്ച് ടീമിനെ ഒപ്പമെത്തിച്ച് തന്റെ പിഴവിന് പ്രായശ്ചിത്തം ചെയ്തു. പിന്നീട് ഗോൾ പിറക്കാഞ്ഞതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. 

അധിക സമയത്തിന്റെ 97ാം മിനുട്ടിൽ ഇംഗ്ലണ്ട് ഡിഫൻഡർ ജോണ് സ്റ്റോൺസ് വരുത്തിയ പിഴവിൽ നിന്ന് കെയിൽ വാക്കർ സെൽഫി ഗോൾ വഴങ്ങിയത് ഇംഗ്ലണ്ടിന്റെ സാധ്യതകളെ പിന്നോട്ടടിച്ചു. സ്റ്റോൺസ് വരുത്തിയ പിഴവ് രക്ഷിക്കാൻ ഉള്ള ശ്രമത്തിനിടയിൽ വാക്കർ സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. പിന്നീട് 114 ആം മിനുട്ടിൽ ക്വിൻസി പ്രോമസ് നേടിയ ഗോൾ ഇംഗ്ലണ്ടിന്റെ പെട്ടിയിലെ അവസാന ആണിയും അടിക്കുന്നതായി മാറി. 

ലോകകപ്പ്, യൂറോ കപ്പ്, ഒളിംപിക്സ്, കോൺഫെഡറേഷൻസ് കപ്പ് എന്നിവയ്ക്ക് പിന്നാലെ യുവേഫ നേഷൻസ് ലീഗിലും ക്രിസ്റ്റ്യാനോയുടെ ഹാട്രിക്ക് കൈയൊപ്പ്. സെമിയിൽ സ്വിറ്റ്സർലൻഡിനെതിരായ ഹാട്രിക്കോടെ സൂപ്പർ താരം യുവേഫ നേഷൻസ് ലീഗിലേക്കുള്ള വരവറിയിച്ചപ്പോൾ അത് ടീമിന്റെ ഫൈനൽ പ്രവേശത്തിനുള്ള അവസരവുമായി മാറി. പോർച്ചുഗൽ നേഷൻസ് ലീഗ് സെമിയിലെത്തിയതു വരെ നടന്ന മത്സരങ്ങളിലൊന്നും റൊണാൾഡോ കളിച്ചിരുന്നില്ല. സെമിയിലാണ് ആദ്യമായി ടൂർണമെന്റ് കളിക്കുന്നത്.

സ്വിറ്റ്സർലൻഡിനെതിരെ കളിയുടെ 25, 88, 90 മിനുട്ടുകളിലായിരുന്നു റൊണാൾഡോയുടെ ഹാട്രിക്ക് ഗോളുകൾ. 25ാം മിനുട്ടിൽ മുന്നിൽ കടന്ന പോർച്ചുഗലിനെ 57ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് സ്വിറ്റ്സർലൻഡ് ഒപ്പം പിടിച്ചിരുന്നു. റിക്കാർഡോ റോഡ്രിഗസാണ് സ്വിറ്റ്സർലൻഡിന് സമനില സമ്മാനിച്ചത്. മത്സരം അധിക സമയത്തേക്ക് നീളുമെന്ന പ്രതീതിയിൽ നിൽക്കേയാണ് 88, 90 മിനുട്ടുകളിൽ രണ്ട് ഗോളുകൾ കൂടി വലയിലാക്കി ക്രിസ്റ്റ്യാനോ ടീമിന്റെ വിജയവും ഫൈനൽ ബർത്തും ഉറപ്പാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com