മുംബൈ: ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. സന്ദർശനത്തിന് പിന്നാലെ സച്ചിൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന തരത്തിൽ അഭ്യൂഹങ്ങളും പടർന്നു. എന്നാൽ സച്ചിന്റേത് സൗഹൃദ സന്ദർശനം മാത്രമായിരുന്നുവെന്നും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും എൻസിപി വക്താവ് നവാബ് മാലിക് പറഞ്ഞു.
പാക്കിസ്ഥാനുമായുള്ള ലോകകപ്പ് മത്സരത്തിൽ നിന്ന് ഇന്ത്യ പിൻമാറരുതെന്ന സച്ചിന്റെ പരാമർശം വിവാദമായപ്പോൾ പവാർ നൽകിയ പിന്തുണയ്ക്ക് നന്ദി പറയാനായിരുന്നു സന്ദർശനമെന്നാണ് എൻസിപി നൽകുന്ന സൂചന.
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരാമർശത്തെ തുടർന്ന് ബിജെപി അനുഭാവികൾ സച്ചിനെ വിമർശിച്ചിരുന്നു. പാക്കിസ്ഥാനെ തോൽപിച്ചാണ് സച്ചിൻ ഇന്നിങ്‌സ് തുടങ്ങിയതെന്ന് ഓർക്കണമെന്ന പ്രസ്താവനയുമായി അപ്പോൾ പവാർ രക്ഷയ്‌ക്കെത്തുകയായിരുന്നു. യുപിഎ ഭരണ കാലത്ത് നാമനിർദേശത്തിലൂടെ സച്ചിൻ രാജ്യസഭാംഗമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ