ലാ പാസ് (ബൊളീവിയ): ഫുട്‌ബോള്‍ മത്സരം നിയന്ത്രിക്കുന്നതിനിടെ കുഴഞ്ഞ വീണ റഫറിക്ക് ദാരുണാന്ത്യം. ബൊളീവിയന്‍ ഒന്നാം ഡിവിഷന്‍ ഫുട്ബോള്‍ മത്സരത്തിനിടെയാണ് സംഭവം. മത്സരം നിയന്ത്രിച്ച വിക്ടര്‍ ഹ്യൂഗോ ഹര്‍ട്ടാഡോ (31) ആണ് മരിച്ചത്.
ബൊളീവിയന്‍ ഒന്നാം ഡിവിഷന്‍ ഫുട്ബോളില്‍ ഓള്‍വെയ്‌സ് റെഡിയും ഓറിയന്റെ പെട്രോലെറോയും തമ്മിലുളള മത്സരം നിയന്ത്രിക്കുന്നതിനിടെയാണ് ഹർട്ടാഡോ കുഴഞ്ഞു വീണത്. മത്സരത്തിന്റെ 47ാം മിനുട്ടിലായിരുന്നു സംഭവം. ഉടന്‍ തന്നെ ടീം ഡോക്ടര്‍മാര്‍ ഓടിയെത്തി അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കുകയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. കളിക്കളത്തില്‍ വെച്ചും പിന്നീട് ആശുപത്രിയില്‍ എത്തിയ ശേഷവും ഹര്‍ട്ടാഡോയ്ക്ക് ഹൃദയാഘാതമുണ്ടായെന്നും ഇതാണ് മരണ കാരണമെന്നും ഓള്‍വെയ്‌സ് റെഡി ടീം ഡോക്ടര്‍ എറിക് കോസിനെര്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
സമുദ്രനിരപ്പില്‍ നിന്ന് 3,900 മീറ്റര്‍ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എല്‍ അള്‍ട്ടോയിലെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ബൊളീവിയയില്‍ ഇത്തരത്തില്‍ സമുദ്ര നിരപ്പില്‍ നിന്ന് ഏറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ താരങ്ങള്‍ക്കും മറ്റും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഉയര്‍ന്ന പ്രദേശത്ത് ഓക്സിജന്റെ അളവ് കുറഞ്ഞതിനാല്‍ ഇവിടെ കളിക്കാനെത്തുന്ന വിദേശ രാജ്യങ്ങളിലെ കളിക്കാര്‍ ബുദ്ധിനുട്ടുന്നത് പതിവ് കാഴ്ചയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ