സിംഗപൂര്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടം അടുത്ത വർഷം പാക്കിസ്ഥാനിൽ നടത്താൻ തീരുമാനം. ടൂർണമെന്റ് നടത്താനുള്ള അവകാശം പാക്കിസ്ഥാനാണെന്ന് ഇന്ന് സിംഗപൂരില്‍ ചേര്‍ന്ന ദി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിൽ തീരുമാനമായി. ടി20 ഫോര്‍മാറ്റില്‍ ഏഷ്യാ കപ്പ് സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
2009ല്‍ ശ്രീലങ്കന്‍ ടീമിന്‍റെ ബസിന് നേര്‍ക്ക് നടന്ന ഭീകരാക്രമണത്തിന് ശേഷം യുഎഇ ആണ് തത്വത്തില്‍ പാക്കിസ്ഥാന്‍ ടീമിന്‍റെ ഹോം ആയി പരിഗണിക്കുന്നത്. ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായിട്ടാകും ഏഷ്യാ കപ്പ് നടക്കുക.
നേരത്തെ, നയതന്ത്ര ബന്ധം മോശമായതിനാല്‍ ഇന്ത്യക്ക് ഏഷ്യാ കപ്പ് യുഎഇയില്‍ നടത്തേണ്ടി വന്നിരുന്നു. എന്നാല്‍, എസിസി യോഗത്തില്‍ സ്വന്തം നാട്ടില്‍ തന്നെ ഏഷ്യാ കപ്പ് നടത്തുമെന്നാണ് പാക് പ്രതിനിധികള്‍ വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം എളുപ്പത്തിൽ പാക്കിസ്ഥാന് ആതിഥേയത്വം ലഭിക്കില്ല. എസിസിയിലെ മറ്റ് അംഗങ്ങളുമായി ആലോചിച്ച ശേഷം ആ സമയത്തെ സുരക്ഷാ, രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചേ അന്തിമ തീരുമാനം കൈക്കൊള്ളു. സാഹചര്യങ്ങള്‍ അനുസരിച്ച് തീരുമാനം എടുക്കുമെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് പോലെയാകും പാക്കിസ്ഥാനില്‍ ഏഷ്യാ കപ്പ് നടത്തിയാല്‍ ഇന്ത്യന്‍ പങ്കാളിത്തമെന്ന് ബിസിസിഐ അധികൃതര്‍ പിടിഐയോട് പറഞ്ഞു. കഴിഞ്ഞ തവണ ബിസിസിഐ ചെയ്തത് പോലെ നിഷ്പക്ഷ വേദിയില്‍ ടൂര്‍ണമെന്‍റ് നടത്താന്‍ പാക്കിസ്ഥാന്‍ തയാറാകുമെന്നാണ് വിശ്വമെന്നും ബിസിസിഐ വ്യക്തമാക്കി.
ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങള്‍ക്കായി ശ്രീലങ്കന്‍ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന് പാക് പ്രതിനിധികള്‍ എസിസി യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാൻ ആതിഥേയരാകുന്ന പോരാട്ടത്തിൽ ഇന്ത്യ പങ്കെടുക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ