ഇന്‍ഡോര്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം. രണ്ടു ദിവസം ബാക്കി നിൽക്കെ ഒരിന്നിങ്സിനും 130 റൺസിനുമാണ് ഇന്ത്യയുടെ ജയം. ജയത്തോടെ രണ്ടു മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലെത്തിയിരിക്കുകയാണ് ഇന്ത്യ.
ഒന്നാമിന്നിങ്സിൽ 150 റൺസ് മാത്രമാണ് ബംഗ്ലാദേശിനി നേടാനായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയാകട്ടെ ആറ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 493 റൺസ് നേടി ഒടുവിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 343 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി വീണ്ടും ബാറ്റിംഗിനിറങ്ങുകയായിരുന്നു ബംഗ്ലാദേശ്. 343 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി വീണ്ടും ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിനം തന്നെ ഓൾഔട്ടായി. 69.2 ഓവറിൽ 213 റൺസിന് എല്ലാവരും പുറത്ത്.
മൂന്നാം ദിനമായ ഇന്ന് ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശിന്റെ നാല് വിക്കറ്റുകള്‍ ആദ്യ സെഷനില്‍ വീണിരുന്നു. ഉമേഷ് യാദവും, ഇഷാന്ത് ശര്‍മയുമാണ് ബംഗ്ലാദേശിനെ തകര്‍ത്ത് തുടങ്ങിയത് സ്വിങ് ചെയ്‌തെത്തിയ ഉമേഷ് യാദവിന്റെ ഡെലിവറി ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച ഇമ്രുള്‍ കയേസിന് പിഴച്ചു. എഡ്ജ് ചെയ്ത് പന്ത് ലെഗ് സ്റ്റംപ് ഇളക്കി. ഇഷാന്തിന്റെ ലെങ്ത് ബോള്‍ ഇസ്ലാമിന്റെ ലെഗ്, മിഡില്‍ സ്റ്റംപ് ഇളക്കി.
പിന്നെയങ്ങോട്ട് സെക്കന്‍ഡ് ഇന്നിങ്‌സിലെ ഹീറോ മുഹമ്മദ് ഷമിയുടെ ഊഴമായിരുന്നു. മൊമിനുല്‍ ഹഖിനെ ഷമി വിക്കറ്റിന് മുന്‍പില്‍ കുടുക്കി. മുഹമ്മദ് മിഥുനും മുസ്താഫിസൂറും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ തുനിഞ്ഞപ്പോള്‍ മിഥുനെ ഷമി മായങ്കിന്റെ കൈകളിലെത്തിച്ചു.
ഉച്ചഭക്ഷണം കഴിഞ്ഞെത്തിയതിന് പിന്നാലെ മഹ്മദുള്ളയെ സെക്കന്‍ഡ് സ്ലിപ്പില്‍ രോഹിത്തിന്റെ കൈകളിലേക്ക് എത്തിച്ച് വീണ്ടും ഷമിയുടെ ആര്‍മാദിക്കല്‍. തൈജുൽ ഇസ്ലാം (6), എബാദത്ത് ഹൊസൈൻ (1) എന്നിവരും നിസാര സ്കോറിന് പുറത്തായതോടെ ബംഗ്ലാദേശ് തകർന്നടിഞ്ഞു.
മുഹമ്മദ് ഷമി നാലു വിക്കറ്റെടുത്തപ്പോൾ ആർ. അശ്വിൻ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റുകൾ പിഴിതു. ഇശാന്ത് ശർമ ഒരു വിക്കറ്റ് നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ