ചാമ്പ്യന്‍സ് ലീഗ് കിരീടം ന്യൂകാമ്പിലേക്ക് ഈ സീസണില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് ക്യാംപെയ്‌ന് തുടക്കമിട്ട ബാഴ്‌സയ്ക്ക് തീരെ നല്ല തുടക്കമല്ല. നിര്‍ഭാഗ്യം കൊണ്ട് മാത്രം ബാഴ്‌സയുമായി ഡോർട്ട്മുണ്ടിന് സമനിലയില്‍ പിരിയേണ്ടി വന്ന മത്സരത്തില്‍ മെസിയുടെ മോശം കളികളിലൊന്നുമാണ് പിറന്നത്.
പരിക്കിനെ തുടര്‍ന്ന് കളിക്കാനാവാതിരുന്ന മെസി സീസണില്‍ ആദ്യമായി ബാഴ്‌സയ്ക്ക് വേണ്ടി ഇറങ്ങിയതായിരുന്നു അവിടെ. ചാമ്പ്യന്‍സ് ലീഗ് പോലൊരു സ്‌റ്റേജില്‍ തന്റെ എല്ലാ മികവും പുറത്തെടുത്ത് മെസി ആക്രമിച്ചു കളിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. മെസിയെന്ന അപകടകാരിക്ക് അവിടെ പൂട്ടിടാന്‍ ഡോർട്ട്മുണ്ടിന്റെ എളുപ്പത്തില്‍ സാധിച്ചു.
പാസ്, ഡ്രിബിള്‍ എന്നിവയിലും, ലോങ് റേഞ്ചുകളിലേക്ക് പോവുമ്പോഴും ഏറ്റവും മോശം മെസിയെയാണ് അവിടെ കണ്ടത്. ഡ്രിബിള്‍ ചെയ്ത് പ്രതിരോധനിര താരങ്ങളെ കബളിപ്പിക്ക് പെനാല്‍റ്റി ബോക്‌സിലേക്ക് കടക്കാനുള്ള മെസിയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. മെസിയുടെ പാസുകള്‍ കൃത്യമായി ഡോർട്ട്മുണ്ട് താരങ്ങള്‍ മുറിച്ചു.
കളിയുടെ 59ാം മിനിറ്റില്‍ ഫതിക്ക് പകരക്കാരനായാണ് മെസി ഗ്രൗണ്ടിലേക്ക് എത്തിയത്. ബാഴ്‌സ നായകന്റെ ഏറ്റവും മോശം 30 മിനിറ്റുകള്‍ എന്ന് വ്യക്തമാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കഴിഞ്ഞു. പരിക്കില്‍ നിന്നും പൂര്‍ണമായും താന്‍ പുറത്തു കടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന പെരുമാറ്റമാണ് മെസിയില്‍ നിന്ന് വന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ