'പൊടുന്നനെയാണ്‌ എന്നെ നേരത്തെ ഇറക്കാന്‍ തീരുമാനിച്ചത്'‌, ലോകകപ്പ്‌ സെമി ഫൈനലിലെ വിവാദ നീക്കത്തെ കുറിച്ച്‌ ദിനേശ്‌ കാര്‍ത്തിക്‌

പരിചയസമ്പത്തുള്ള ധോനിക്ക്‌ പകരം എന്തുകൊണ്ട്‌ ദിനേശ്‌ കാര്‍ത്തിക്‌ എന്ന ചോദ്യം അന്ന്‌ ശക്തമായിരുന്നു
'പൊടുന്നനെയാണ്‌ എന്നെ നേരത്തെ ഇറക്കാന്‍ തീരുമാനിച്ചത്'‌, ലോകകപ്പ്‌ സെമി ഫൈനലിലെ വിവാദ നീക്കത്തെ കുറിച്ച്‌ ദിനേശ്‌ കാര്‍ത്തിക്‌


ദിനേശ്‌ കാര്‍ത്തിക്കിനെ ബാറ്റിങ്‌ പൊസിഷനില്‍ മുകളിലേക്ക്‌ കയറ്റി ഇറക്കിയ തീരുമാനമായിരുന്നു ഏകദിന ലോകകപ്പ്‌ സെമി ഫൈനലില്‍ വിവദത്തിനിടയാക്കിയ ഒന്ന്‌. പരിചയസമ്പത്തുള്ള ധോനിക്ക്‌ പകരം എന്തുകൊണ്ട്‌ ദിനേശ്‌ കാര്‍ത്തിക്‌ എന്ന ചോദ്യം അന്ന്‌ ശക്തമായിരുന്നു. അന്ന്‌ ധോനിക്ക്‌ മുകളില്‍ ബാറ്റിങ്ങിന്‌ ഇറക്കിയ ടീം മാനേജ്‌മെന്റിന്റെ തീരുമാനം തന്നെയും ഞെട്ടിച്ചു എന്നാണ്‌ ദിനേശ്‌ കാര്‍ത്തിക്ക്‌ ഇപ്പോള്‍ പറയുന്നത്‌.

കളിക്ക്‌ മുന്‍പ്‌ ഏഴാം സ്ഥാനത്താണ്‌ ഞാന്‍ ബാറ്റ്‌ ചെയ്യുക എന്ന്‌ അവര്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട്‌ തന്നെ പെട്ടെന്ന്‌ ബാറ്റിങ്‌ പൊസിഷനില്‍ മുകളിലേക്ക്‌ കയറി ഇറങ്ങാന്‍ പറഞ്ഞത്‌ എന്നെ ഞെട്ടിച്ചു. വിക്കറ്റ്‌ വീഴുന്നത്‌ തടയുകയായിരുന്നു അവിടെ ഞങ്ങളുടെ ലക്ഷ്യം. എന്നോട്‌ ക്രീസിലേക്ക്‌ ഇറങ്ങാന്‍ പറഞ്ഞു, പെട്ടെന്നാണ്‌ അതിനുള്ള തീരുമാനമുണ്ടായത്‌, കാര്‍ത്തിക്‌ പറയുന്നു.

ആ സമയം ഞാന്‍ ജേഴ്‌സി കൂടി ഇട്ടിരുന്നില്ല. രാഹുല്‍ പുറത്തായതിന്‌ പിന്നാലെ ഞാന്‍ ക്രീസിലേക്ക്‌ ഇറങ്ങി. ബോള്‍ട്ടിന്റെ സ്‌പെല്‍ കഴിയുന്നത്‌ വരെ വിക്കറ്റ്‌ പോവാതെ ഞാന്‍ പിടിച്ചു നിന്നു. ഞാന്‍ സ്‌കോര്‍ കണ്ടെത്തേണ്ട സമയമായപ്പോള്‍ നീഷാമിന്റെ തകര്‍പ്പന്‍ ക്യാച്ച്‌ എന്റെ വിക്കറ്റെടുത്തു. വലിയ ടൂര്‍ണമെന്റുകളില്‍ കിരീടത്തിലേക്ക്‌ എത്തിയില്ലെങ്കിലും നമ്മള്‍ മികവ്‌ കാണിക്കുന്നുണ്ടെന്നും കാര്‍ത്തിക്ക്‌ ചൂണ്ടിക്കാണിക്കുന്നു.

എല്ലാ ടൂര്‍ണമെന്റിലും സെമി ഫൈനല്‍ ഉറപ്പായുമെത്താന്‍ നമുക്കാവുന്നുണ്ട്‌. ലോകകപ്പ്‌ വിജയിക്കാന്‍ നമുക്ക്‌ സാധിച്ചില്ലെങ്കിലും അതിന്‌ കഴിവും പ്രാപ്‌തിയുമുള്ള ടീമാണ്‌ നമ്മുടേതെന്നും കാര്‍ത്തിക്‌ പറഞ്ഞു. 2013ന്‌ ശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ കിരീടം തൊടാന്‍ ഇന്ത്യക്ക്‌ സാധിക്കാത്തത്‌ ചൂണ്ടിയായിരുന്നു കാര്‍ത്തിക്കിന്റെ വാക്കുകള്‍.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com