ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനി യുവതലമുറയ്ക്കു വേണ്ടി വഴിമാറിക്കൊടുക്കേണ്ട സമയമായെന്ന് മുൻ ഇന്ത്യൻ താരം റോജർ ബിന്നി. മുൻപ് കളിച്ചതു പോലെ ധോനിക്ക് ഇനി അധിക കാലം കളിക്കാൻ സാധിക്കില്ല. ധോനിയുടെ ഫിറ്റ്നസ് കുറഞ്ഞു വരികയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള ധോനിയുടെ പ്രകടനം നോക്കിയിട്ടാണ് അദ്ദേഹത്തിന്റെ നല്ല കാലം കഴിഞ്ഞെന്നു പറയുന്നതെന്നും റോജർ ബിന്നി പ്രതികരിച്ചു.
തോൽക്കുന്ന അവസ്ഥയിൽ നിന്നു കരുത്തും സാമർത്ഥ്യവുമുപയോഗിച്ച് ധോനി കളി തന്നെ മാറ്റിയിട്ടുണ്ട്. സഹ താരങ്ങളെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. പക്ഷേ ധോനിക്കിപ്പോൾ ഫിറ്റ്നസ് കുറവാണ്. ധാരാളം യുവ താരങ്ങൾ പിന്നിലുണ്ട്. മുൻ നായകന്റെ ഏറ്റവും മികച്ച സമയം കടന്നു പോയിരിക്കുന്നു. ഇക്കാര്യം അദ്ദേഹം തന്നെ മനസിലാക്കേണ്ടതുണ്ടെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ബിന്നി വ്യക്തമാക്കി.
വളരെ സാധാരണക്കാരനായ വ്യക്തിയാണ് ധോനി. മുതിർന്ന ക്രിക്കറ്റ് താരങ്ങളെ ബഹുമാനിക്കുന്ന ആളാണ്. സഹ താരങ്ങളോട് ഏറെ നേരം സംസാരിച്ച് തനിക്ക് എന്താണു വേണ്ടതെന്നു പറയാനും ധോനി എപ്പോഴും തയാറായിട്ടുണ്ടെന്നും റോജർ ബിന്നി കൂട്ടിച്ചേർത്തു. 2012ൽ ബിസിസിഐയുടെ അഞ്ചംഗ സെലക്ഷൻ പാനലിൽ അംഗമായിരുന്നു റോജർ ബിന്നി.
2019 ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരായ സെമിയിൽ പരാജയപ്പെട്ട ശേഷം ധോനി ഇന്ത്യക്കായി കളിച്ചിട്ടില്ല. പിന്നീട് സൈനിക സേവനത്തിനു പോയ അദ്ദേഹം തിരിച്ചെത്തിയ ശേഷവും ക്രിക്കറ്റിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. കോവിഡ് മഹാമാരി കാരണം നീട്ടിവെച്ച ഐപിഎൽ ഇപ്പോൾ യുഎഇയിൽ നടത്താൻ തീരുമാനമായിട്ടുണ്ട്. ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിൽ കളിച്ച് ധോനി ക്രിക്കറ്റിൽ വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ