ലിസ്ബൺ: ചാമ്പ്യൻസ് ലീഗിൽ ജർമ്മൻ ക്ലബ്ബായ ലൈപ്സിഗ് സെമിഫൈനലിൽ കടന്നു. സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തറപറ്റിച്ചാണ് ലൈപ്സിഗിന്റെ വിജയം. ലൈപ്സിഗ് ആദ്യമായാണ് ചാമ്പ്യൻസ് ലീഗ് സെമിയിൽ പ്രവേശിക്കുന്നത്.
ലൈപ്സിഗിനായി ഡാനി ഓൾമോ, ആദംമസ് എന്നിവർ ഗോൾ നേടിയപ്പോൾ ജോവ ഫെലിക്സ് അത്ലറ്റിക്കോയുടെ ആശ്വസ ഗോൾ നേടി. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു മൂന്നു ഗോളുകളും പിറന്നത്. കളിയുടെ 50 ാം മിനിറ്റിൽ ഓൾമോയിലൂടെ ജർമൻ സംഘമാണ് മുന്നിലെത്തിയത്. ഓൾമോയുടെ ക്ലോസ് റേഞ്ച് ഹെഡർ അത്ലറ്റിക്കോ വലയിലെത്തി.
71 ാം മിനിറ്റിൽ ജോവ ഫെലിക്സ് പെനാൽറ്റിയിലൂടെ അത്ലറ്റിക്കോയെ ഒപ്പമെത്തിച്ചു. എന്നാൽ അവസാന വിസിലിന് തൊട്ടുമുമ്പ് ടെയ്ലർ ആദം ബോക്സിനു വെളിയിൽനിന്നെടുത്ത കിടിലൻ ലോംഗ് റേഞ്ചർ സ്പാനിഷ് വമ്പൻമാരുടെ സ്വപ്നങ്ങളെ തകർത്ത് വലയിലെത്തി. ഇതോടെ റയലിനു പിന്നാലെ ചാമ്പ്യൻസ് ലീഗിലെ മാഡ്രിഡ് മോഹങ്ങൾ അസ്തമിച്ചു. ഇനി സ്പാനിഷ് പ്രതീക്ഷകൾ മെസിയിലും സംഘത്തിലുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ