പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ വിജയത്തിന് ഈസ്റ്റ് ബംഗാൾ ഇനിയും കാത്തിരിക്കണം. തങ്ങളുടെ രണ്ടാം പോരിനിറങ്ങിയ ഈസ്റ്റ് ബംഗാളിനെ മുംബൈ സിറ്റി മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്തു. മുംബൈയ്ക്ക് വേണ്ടി ആദം ലേ ഫോൺഡ്രേ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഹെർനാൻ സന്റാന മൂന്നാം ഗോൾ നേടി.
സമസ്ത മേഖലകളിലും ആധിപത്യം സ്ഥാപിച്ചാണ് മുംബൈ വിജയം സ്വന്തമാക്കിയത്. ഗോളടിച്ചില്ലെങ്കിലും ഹ്യൂഗോ ബൗമസാണ് കളി നിയന്ത്രിച്ചത്. പ്ലേ മേക്കറുടെ റോളിൽ ബൗമസ് നിറഞ്ഞു കളിച്ചതോടെ ഈസ്റ്റ് ബംഗാളിന് പിടിച്ചുനിൽക്കാനായില്ല. ഇന്നത്തെ പ്രകടനത്തിലൂടെ ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് ചെയ്ത താരം എന്ന റെക്കോഡും താരം സ്വന്തമാക്കി. ഹ്യൂഗോ ബൗമസ് തന്നെയാണ് ഇന്നത്തെ ഹീറോ ഓഫ് ദ മാച്ച്.
ഇരു ടീമുകളും തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ചു തുടങ്ങി. മലയാളി താരം മുഹമ്മദ് ഇർഷാദ് ഈസ്റ്റ് ബംഗാൾ ടീമിൽ ഇടം നേടി. മത്സരം തുടങ്ങി ഉടൻ തന്നെ ഈസ്റ്റ് ബംഗാൾ നായകൻ ഡാനിയൽ ഫോക്സ് പരിക്കേറ്റ് പുറത്തായത് ടീമിനെ ബാധിച്ചു.
മനോഹരമായ ടീം ഗെയിമിലൂടെയാണ് മുംബൈ ആദ്യ ഗോൾ നേടിയത്. 21ാം മിനിട്ടിൽ സൂപ്പർ താരം ആദം ലെ ഫോൺഡ്രേ അനായാസേന ഗോൾ നേടി മുംബൈയ്ക്ക് ലീഡ് സമ്മാനിച്ചു. ഹ്യൂഗോ ബൗമസിന്റെ തകർപ്പൻ പാസിന്റെ ബലത്തിലാണ് ഫോൺഡ്രേ സ്കോർ ചെയ്തത്. ഗോൾ വഴങ്ങിയതോടെ ബംഗാളിന്റെ ആത്മവിശ്വാസവും കുറഞ്ഞു. നിരന്തരം പ്രതിരോധത്തിൽ വിള്ളലുകൾ വന്നു. മുന്നേറ്റ നിരയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല.
രണ്ടാം പകുതി തുടങ്ങിയപ്പോൾ തന്നെ മുംബൈ വീണ്ടും ഈസ്റ്റ് ബംഗാൾ വല ചലിപ്പിച്ചു. ആദം ലെ ഫോൺഡ്രേ തന്നെയാണ് വീണ്ടും മുംബൈയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. താരത്തെ പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച് ഈസ്റ്റ് ബംഗാൾ ഗോളി മജുംദാർ ഫൗൾ ചെയ്തു. അതിന് ലഭിച്ച പെനാൽറ്റി ഫോൺഡ്രേ അനായാസം വലയിലാക്കി.
പത്തു മിനിറ്റിനു ശേഷം ഹെർനാൻ സന്റാന മികച്ച ഒരു ഷോട്ടിലൂടെ മുംബൈയ്ക്കായി മൂന്നാം ഗോൾ നേടി. ഇതോടെ ഈസ്റ്റ് ബംഗാൾ തകർന്ന് തരിപ്പണമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ