കൊച്ചി: ഒടുവിൽ ചിരവൈരികളായ ബംഗളൂരു എഫ്സിയെ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. അതും സ്വന്തം തട്ടകത്തിലെ സീസണിലെ അവസാന ഐഎസ്എൽ പോരാട്ടത്തിൽ. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ തകർത്തത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.
കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് മഞ്ഞപ്പട ബംഗളൂരു എഫ് സിയോടുള്ള കലിപ്പടക്കിയത്. ക്യാപ്റ്റൻ ഒഗ്ബചെയാണ് കേരളത്തിനായി രണ്ട് ഗോളുകളും വലയിലാക്കിയത്.
ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ബംഗളൂരു ആണ് ആദ്യം ഗോളടിച്ചത്. 16ാം മിനുട്ടിൽ ദെഷോൺ ബ്രൗൺ ആണ് ബംഗളൂരുവിന് ലീഡ് സമ്മാനിച്ചത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുൻപ് കേരള ബ്ലാസ്റ്റേഴ്സ് സമനില നേടി. ഒഗ്ബചെ എടുത്ത ഫ്രീ കിക്ക് തടയാൻ ബംഗളൂരു ഗോൾ കീപ്പർ ഗുർപ്രീതിനായില്ല.
രണ്ടാം പകുതി തുടങ്ങി 72ാം മിനുട്ടിലാണ് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തത്. മെസിയെ ബോക്സിൽ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി ഒഗ്ബചെ ഒരു പിഴവും ഇല്ലാതെ ലക്ഷ്യത്തിൽ എത്തിച്ചു. ഒഗ്ബെചെയുടെ സീസണിലെ 13ാം ഗോളായിരുന്നു ഇത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയി ഒഗ്ബചെ മാറി. സികെ വിനീതിന്റെ 11 ഗോളുകളുടെ റെക്കോർഡാണ് ഒക്ബചെ പിന്തള്ളിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ