ബാഴ്‌സ ഇടറി വീണത് മൂന്ന് സമനിലകളില്‍; മറുവശത്ത് തൊടുന്നതെല്ലാം പൊന്നാക്കി സിദാന്റെ തന്ത്രങ്ങള്‍

ബാഴ്‌സ ശരാശരിയിലും താഴേക്ക് വീണപ്പോള്‍ മറുവശത്ത് പിഴവുകളുണ്ടാവില്ലെന്ന് സിദാന്‍ ഉറപ്പിച്ചു
ബാഴ്‌സ ഇടറി വീണത് മൂന്ന് സമനിലകളില്‍; മറുവശത്ത് തൊടുന്നതെല്ലാം പൊന്നാക്കി സിദാന്റെ തന്ത്രങ്ങള്‍

കോവിഡ് സൃഷ്ടിച്ച ഇടവേളക്ക് ശേഷം ലാ ലീഗ പുനരാരംഭിച്ചപ്പോള്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ ബാഴ്‌സയായിരുന്നു മുന്‍പില്‍. എന്നാല്‍ ബാഴ്‌സ ശരാശരിയിലും താഴേക്ക് വീണപ്പോള്‍ മറുവശത്ത് പിഴവുകളുണ്ടാവില്ലെന്ന് സിദാന്‍ ഉറപ്പിച്ചു. 

സീസണ്‍ തിരികെ വന്നപ്പോള്‍ നാല് ഗോളിന് മയോര്‍കയെ തകര്‍ത്തു വിട്ടാണ് ബാഴ്‌സ തുടങ്ങിയത്. പിന്നാലെ ലെഗനസിനെ എതിരില്ലാത്ത രണ്ട് ഗോളിനും ബാഴ്‌സ തകര്‍ത്തു. എന്നാല്‍ പിന്നെ വന്ന കളിയില്‍ സെവിയക്കെതിരെ ബാഴ്‌സ സമനില വഴങ്ങി. തൊട്ടുപിന്നാലെ അത്‌ലറ്റിക് ക്ലബിനെതിരെ ഒരു ഗോളിന് ജയിച്ച് കയറിയെങ്കിലും, സെല്‍റ്റ വിഗോയ്ക്കും, അത്‌ലറ്റികോ മാഡ്രിഡിനും എതിരെ ബാഴ്‌സക്ക് സമനില കുരുക്ക് വന്നതോടെ കാര്യങ്ങള്‍ സിദാനും കൂട്ടര്‍ക്കും അനുകൂലമായി. 

സീസണ്‍ പുനരാരംഭിച്ചതിന് ശേഷം വന്ന 10 കളികളില്‍ മൂന്നെണ്ണം സമനില വഴങ്ങുകയും, ഒരു തോല്‍വിയിലേക്ക് വീഴുകയും ചെയ്തതാണ് ബാഴ്‌സയുടെ കിരീട പ്രതീക്ഷകള്‍ തകര്‍ത്തത്. 37ല്‍ ആറ് കളിയില്‍ ബാഴ്‌സ തോറ്റപ്പോള്‍ റയല്‍ തോല്‍വിയിലേക്ക് വീണത് മൂന്ന് വട്ടം മാത്രം. 

ഈ സമയം റയല്‍ സീസണ്‍ തിരിച്ചു വന്നതിന് ശേഷം കളിച്ച 10ല്‍ 10 കളിയിലും ജയം പിടിച്ചു. സിദാന്‍ തൊടുന്നതെല്ലാം സ്വര്‍ണമാവുന്നു എന്നാണ് സിദാനെ പ്രശംസ കൊണ്ട് മൂടി സെര്‍ജിയോ റാമോസ് പറഞ്ഞത്. അദ്ദേഹത്തിലും അദ്ദേഹത്തിന്റെ ജോലിയിലും ഞങ്ങള്‍ വിശ്വസിക്കുന്നു. കളിക്കാരില്‍ വിശ്വസിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് സിദാന്‍. ഇനിയും ഒരുപാട് നാള്‍ അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു എന്ന് വിശ്വസിക്കുന്നതായും റാമോസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com