സിഡ്നി: ഓസ്ട്രേലിയൻ ഫിഗർ സ്കേറ്റിങ് താരം എകാതെറിന കാറ്റിയ അലക്സാൻഡ്രോവ്സ്ക്യായ (20) ആത്മഹത്യ ചെയ്തു. 2018 പ്യോങ്ചാങ് ശീതകാല ഒളിംപിക്സിൽ ഓസ്ട്രേലിയയ്ക്കു വേണ്ടി മത്സരിച്ച താരമാണ് ഏകാതെറിന. അപസ്മാരവും വിഷാദ രോഗവും കാരണം വലഞ്ഞ കാറ്റിയ മോസ്കോയിലെ ഒരു ഫ്ലാറ്റിൽ നിന്നു ചാടി ജീവനൊടുക്കുകയായിരുന്നു.
രാജ്യാന്തര സ്കേറ്റിങ് യൂണിയനാണ് കാറ്റിയയുടെ മരണം സ്ഥിരീകരിച്ചു. ഐസ് കട്ടയിൽ നടത്തുന്ന ശാരീരികാഭ്യാസ പ്രകടനമാണു ഫിഗർ സ്കേറ്റിങ്. റഷ്യയിലാണ് ജനിച്ചതെങ്കിലും കായിക വേദികളിൽ ഓസ്ട്രേലിയയെയാണ് പ്രതിനിധീകരിച്ചത്.
മോസ്കോയിലെ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്നാണ് കാറ്റിയ താഴേക്ക് ചാടിയത്. കാറ്റിയയുടെ മൃതദേഹം മോസ്കോയിലെ തെരുവിൽ നിന്ന് കണ്ടെത്തിയതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
അപസ്മാരം സ്ഥിരീകരിച്ചതോടെ കായിക രംഗം വിട്ട താരം അമ്മയോടൊപ്പം റഷ്യയിലേക്കു താമസം മാറ്റിയിരുന്നു. ഓസ്ട്രേലിയക്കാരനായ ഹാർലി വിൻഡ്സറിനൊപ്പം 2017ൽ ലോക ജൂനിയർ ചാംപ്യൻ പട്ടം നേടിയ കാറ്റിയ ഒളിംപിക്സിലും അദ്ദേഹത്തോടൊപ്പമാണ് മത്സരിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ മൂലം കാറ്റിയയ്ക്ക് കായിക രംഗത്ത് തുടരാനാകാത്ത അവസ്ഥയാണെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വിൻഡ്സർ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. കാറ്റിയയുടെ ആകസ്മിക നിര്യാണത്തിന്റെ ഷോക്കിലാണ് താനെന്ന് വിൻഡ്സർ മരണ വാർത്തയ്ക്കു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ