ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് പിന്തുണയറിയിക്കാന് വിന്‍ഡീസ് താരങ്ങള്‍. 'ബ്ലാക്ക് ലൈഫ്സ് മാറ്റര്‍' എന്നെഴുതിയ ലോഗോ ധരിച്ചായിരിക്കും താരങ്ങള്‍ മത്സരത്തിനിറങ്ങുക. കായികരംഗത്തെ വര്‍ണ്ണവിവേചനത്തിനെതിരെയുള്ള പ്രതിഷേധമാണിത്.
അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ്ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തുന്നത്. 'പുന്തുണയറിയിക്കേണ്ടതും അവബോധം സൃഷ്ടിക്കേണ്ടതും കടമയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു', വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു.
കായികലോകത്തും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചും ഇതൊരു ചരിത്ര നിമിഷമാണെന്നും ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടു. വിസ്ഡന് ട്രോഫി തിരിച്ചുപിടിക്കാനാണ് തങ്ങള്‍ ഇംഗ്ലണ്ടിലെത്തിയതെങ്കിലും ലോകത്ത് എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ ബോധ്യം തങ്ങള്‍ക്കുണ്ടെന്നും അതുകൊണ്ടാണ് നീതിക്കും സമത്വത്തിനും വേണ്ടിയുള്ള ഈ യുദ്ധമെന്നും അദ്ദേഹം പറഞ്ഞു.
വംശീയ അധിക്ഷേപത്തെ കുറിച്ചുള്ള മുൻ ക്യാപ്റ്റൻ ഡാരെൻ സമിയുടെ വെളിപ്പെടുത്തലിനെ കുറിച്ചും ഹോൾഡർ സംസാരിച്ചു. ഇത്തരം തുറന്നുപറച്ചിലുകൾ തങ്ങളുടെ ഊർജ്ജം കൂട്ടുമെന്നും ഇനി ഇങ്ങനെയുള്ള അധിക്ഷേപങ്ങൾക്ക് ഇരയാകില്ലെന്നാണ് പ്രതീക്ഷയെന്നും ഹോൾഡർ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ