ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. ഏഴു റൺസിന്റെ ലീഡാണ് ഇന്ത്യ നേടിയത്. കീവീസിനെ 235 റൺസിന് പുറത്താക്കിയാണ് ഇന്ത്യ മൽസരത്തിലേക്ക് ഉജ്ജ്വലമായി തിരിച്ചുവന്നത്. നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് ഇന്ത്യൻ ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. രവീന്ദ്ര ജഡേജ രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും നേടി.
ന്യൂസിലൻഡിന് വേണ്ടി ബൗളിംഗ് ഹീറോ കെയ്ൽ ജാമിസൺ ബാറ്റിംഗിലും തിളങ്ങി. 63 പന്തിൽ 49 റൺസെടുത്ത ജാമിസണിന്റെ ചെറുത്തുനിൽപ്പാണ് കീവീസിനെ ഇന്ത്യൻ സ്കോറിന് അടുത്തെത്തിച്ചത്. അർഹതപ്പെട്ട അർധസെഞ്ച്വറിക്ക് തൊട്ടരികെ വെച്ച് ഷമിയാണ് ജാമിസണെ പുറത്താക്കിയത്. പത്താമനായ വാഗ്നർ 21 റൺസെടുത്ത് ജാമിസണ് മികച്ച പിന്തുണ നൽകി. 177 റൺസിന് എട്ടു വിക്കറ്റ് നഷ്ടമായ ന്യൂസിലൻഡിനെ ജാമിസൺ- വാഗ്നർ സഖ്യമാണ് കരകയറ്റിയത്. 51 റൺസാണ് ഈ സഖ്യം നേടിയത്.
ഒന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ പിടിച്ചുനിന്ന കിവീസ് രണ്ടാം ദിനം തുടക്കത്തിലേ തകര്‍ന്നു. സ്കോർ 66 ൽ നിൽക്കെ ടോം ബ്ലൻഡലിനെ പുറത്താക്കി ഉമേഷ് യാദവാണ് തിരിച്ചടിക്ക് തുടക്കമിട്ടത്. ബ്ലെൻഡൽ 30 റൺസെടുത്തു. പിന്നാലെ മൂന്ന് റൺസെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസണിനെ ജസ്പ്രീത് ബുംറ പുറത്താക്കി. ന്യൂസീലാന്‍റ് നിരയിൽ ടോം ലതാം(52), ടോം ബ്ലന്‍ഡല്‍(30), ഗ്രാൻഡ്ഹോം (26) എന്നിവരൊഴികെ ആരും പിടിച്ചുനിന്നില്ല. റോസ് ടെയ്‍ലര്‍ 15ഉിം ഹെന്‍റി നിക്കോളാസ് 14ഉം റണ്‍സെടുത്തു. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 242 റണ്‍സിന് പുറത്തായിരുന്നു. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ പരമ്പരയില്‍ പിന്നിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ