അസന്‍സിയോണ്‍: ബ്രസീൽ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയെ വെറുതെ വിടാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് താരത്തിന്റെ അഭിഭാഷകൻ. റൊണാൾഡീഞ്ഞോ വ്യാജ പാസ്‌പോര്‍ട്ട് മനഃപൂര്‍വം ഉപയോഗിച്ചിട്ടില്ലെന്നും അതിനാല്‍ അദ്ദേഹത്തെ വെറുതെ വിടണമെന്നും അഭിഭാഷകന്‍ സെര്‍ജിയോ ക്വെയ്‌റോസ് വാദിച്ചു.
അതേസമയം വ്യാജ പാസ്‌പോര്‍ട്ടുമായി എത്തിയെന്ന പരാതിയില്‍ അറസ്റ്റു ചെയ്യപ്പെട്ട റൊണാള്‍ഡീഞ്ഞോയ്ക്കും സഹോദരന്‍ റോബര്‍ട്ടോയ്ക്കും ജാമ്യം കിട്ടിയില്ല. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും കരുതല്‍ തടങ്കലില്‍ തന്നെ വയ്ക്കാന്‍ ജഡ്ജി ക്ലാര റൂയിസ് ഡയസ് ഉത്തരവിട്ടു.
റൊണാള്‍ഡീഞ്ഞോ കുറ്റമൊന്നും ചെയ്തിട്ടില്ല. ഉപയോഗിച്ചിരുന്ന പാസ്‌പോര്‍ട്ട് വ്യാജമായിരുന്നുവെന്ന കാര്യം അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്ന് അഭിഭാഷകന്‍ കോടതിയിൽ വ്യക്തമാക്കി.
കുട്ടികള്‍ക്കുള്ള ഫുട്ബോള്‍ ക്ലിനിക്കില്‍ പങ്കെടുക്കാനാണ് റൊണാള്‍ഡീഞ്ഞോ പാരഗ്വയില്‍ എത്തിയത്. തുടര്‍ന്നാണ് വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അറസ്റ്റിലാവുന്നത്. രാജ്യ താത്പര്യത്തോട് ചെയ്ത ഗുരുതര കുറ്റമാണിതെന്ന് ജഡ്ജി ക്ലാര റൂയിസ് ഡയസ് വിധിച്ചു.
കനത്ത തുക ചാരിറ്റിക്കായി നല്‍കി റൊണാള്‍ഡീഞ്ഞോയെ വിട്ടയക്കണമെന്ന ഒത്തുതീര്‍പ്പ് നിര്‍ദേശം ജഡ്ജിക്ക് സ്വീകാര്യമായില്ല. വീട്ടുതടങ്കലില്‍ ആക്കണമെന്ന ആവശ്യവും പരിഗണിക്കാതെയാണ് ജയിലിലാക്കിയത്. വിലങ്ങുവെച്ചാണ് താരത്തെ കോടതിയില്‍ ഹാജരാക്കിയത്.
നീതി ലഭിച്ചില്ലെന്നും അപ്പീല്‍ പോകുമെന്നും റൊണാള്‍ഡീഞ്ഞോയുടെ അഭിഭാഷകന്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ഇരുവരും ജയിലില്‍ കഴിയേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ