സിഡ്‌നി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകത്തെ ഒട്ടുമിക്ക കായിക മത്സരങ്ങളും നിര്‍ത്തിവച്ച അവസ്ഥയിലാണിപ്പോള്‍. ഈ വര്‍ഷം നടക്കേണ്ട ടോക്യോ ഒളിമ്പിക്‌സ്, യൂറോ കപ്പ് ഫുട്‌ബോള്‍ തുടങ്ങിയവ സംശയത്തില്‍ നില്‍ക്കുകയാണ്. ഈ രണ്ട് ടൂര്‍ണമെന്റ് പോലെ ഈ വര്‍ഷം നടക്കുന്ന മറ്റൊരു പ്രധാന പോരാട്ടമാണ് പുരുഷ ടി20 ക്രിക്കറ്റ് ലോകകപ്പ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നടക്കേണ്ട മത്സരങ്ങള്‍ നിശ്ചയിച്ച പ്രകാരം അരങ്ങേറുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ.
ഓസ്‌ട്രേലിയയാണ് ഈ വര്‍ഷത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഓക്ടോബര്‍ 24 മുതല്‍ നവംബര്‍ 15 വരെയാണ് ടൂര്‍ണമെന്റ്. 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഒക്ടോബര്‍ 18 മുതല്‍ 23 വരെ പ്രീ ക്വാളിഫയേഴ്‌സ് പോരാട്ടങ്ങളുമുണ്ട്. നവംബര്‍ 15ന് മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഫൈനല്‍.
'ഏതാനും ആഴ്ചകള്‍ക്കുള്ളിലോ അല്ലെങ്കില്‍ ഒരു മാസത്തിനുള്ളിലോ ലോകത്തെ കായിക വേദികളിലെല്ലാം പതിവ് പോലെ ആരവങ്ങള്‍ നിറയുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരമൊരു അവസ്ഥ വന്നുചേരുമെന്ന് ആരും വിചാരിച്ചില്ല. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നടക്കേണ്ട ടി20 ലോകകപ്പ് നടത്താമെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ട്'- ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെവിന്‍ റോബര്‍ട്‌സ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ