പരസഹായമില്ലാതെ നടക്കാനാവാത്ത അവസ്ഥ; പെലെ വിഷാദരോഗിയും ഏകാകിയുമായെന്ന് മകന്‍ 

'മറ്റുള്ളവരുടെ മുന്‍പിലേക്ക് ഈ അവസ്ഥയില്‍ വരാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് തോന്നുന്നു. രാജാവിനെ പോലെ ജീവിച്ച വ്യക്തിയാണ്. സമൂഹത്തിന് മുന്‍പില്‍ എന്നും പ്രൗഢിയോടെ നിലനിന്ന വ്യക്തി'
പരസഹായമില്ലാതെ നടക്കാനാവാത്ത അവസ്ഥ; പെലെ വിഷാദരോഗിയും ഏകാകിയുമായെന്ന് മകന്‍ 

സാവോ പോളോ: പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കാത്ത ആരോഗ്യനില ഫുട്‌ബോള്‍ ഇതിഹാസം പെലെയെ നിരാശനാക്കുന്നുവെന്ന് മകന്‍. ഇതേ തുടര്‍ന്ന് വീടിന് പുറത്തിറങ്ങാന്‍ പോലും അദ്ദേഹം സന്നദ്ധനല്ലെന്ന് മകന്‍ എഡിഞ്ഞോ ബ്രസീല്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പെലെ വിധേയനായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ വേണ്ട റിഹാബിലിറ്റേഷന്‍ പ്രക്രീയകള്‍ ഒന്നും നടന്നിട്ടില്ല. ഇതോടെ അദ്ദേഹത്തിന് പരസഹായമില്ലാതെ നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലായി. ഇതാണ് അദ്ദേഹത്തിനിപ്പോള്‍ ഡിപ്രഷനിലാക്കുന്നത്, എഡിഞ്ഞോ പറഞ്ഞു. 

'മറ്റുള്ളവരുടെ മുന്‍പിലേക്ക് ഈ അവസ്ഥയില്‍ വരാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് തോന്നുന്നു. രാജാവിനെ പോലെ ജീവിച്ച വ്യക്തിയാണ്. സമൂഹത്തിന് മുന്‍പില്‍ എന്നും പ്രൗഢിയോടെ നിലനിന്ന വ്യക്തി. എന്നാലിപ്പോള്‍ തനിയെ നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലെത്തി. നാണക്കേടായാണ് ഈ അവസ്ഥയില്‍ ആളുകള്‍ക്ക് മുന്‍പിലേക്കെത്തുന്നതിനെ അദ്ദേഹം കാണുന്നത്'. 

വീല്‍ചെയറില്‍ ഇരുന്നപ്പോഴുള്ളതില്‍ നിന്ന് സാഹചര്യങ്ങള്‍ ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന് ചമ്മലാണ് ഈ അവസ്ഥയില്‍ ആളുകളെ അഭിമുഖീകരിക്കുന്നതില്‍. ഒറ്റപ്പെട്ട് നില്‍ക്കാനാണ് പെലെ ഇപ്പോള്‍ ഇഷ്ടപ്പെടുന്നത്, എഡിഞ്ഞോ പറഞ്ഞു. ബ്രസീലിനെ മൂന്ന് ലോക കിരീടങ്ങളിലേക്ക് എത്തിച്ച താരമാണ് പെലെ. ഈ വര്‍ഷം മെയില്‍ പെലെയുടെ ലോകകപ്പ് നേട്ടത്തില്‍ 50 വര്‍ഷം ആഘോഷിക്കാന്‍ ആരാധകര്‍ ഒരുങ്ങുമ്പോഴാണ് പ്രിയതാരത്തെ സംബന്ധിച്ച വേദനിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ അവര്‍ക്ക് മുന്‍പിലേക്കെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com