രാഹുലിന്റെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ; പരമ്പര തൂത്തുവാരാന്‍ കിവീസിന് വേണ്ടത്  297 റണ്‍സ്

അഞ്ചാം സ്ഥാനത്ത് ഇറങ്ങി ന്യൂസിലാന്‍ഡില്‍ സെഞ്ചുറിയിലേക്കെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി രാഹുല്‍
രാഹുലിന്റെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ; പരമ്പര തൂത്തുവാരാന്‍ കിവീസിന് വേണ്ടത്  297 റണ്‍സ്

മൗണ്ട് മാന്‍ഗനൂയി: കെ എല്‍ രാഹുലിന്റെ സെഞ്ചുറി കരുത്തില്‍ ന്യൂസിലാന്‍ഡിന് മുന്‍പില്‍ 297 റണ്‍സ് വിജയ ലക്ഷ്യം വെച്ച് ഇന്ത്യ. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സ് എന്ന നിലയില്‍ വീണ ഇന്ത്യയെ ശ്രേയസിനും, മനീഷ് പാണ്ഡേക്കുമൊപ്പം സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് കെ എല്‍ രാഹുല്‍ തിരികെ കയറ്റി. രാഹുലിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സിലേക്കെത്തി. 

അഞ്ചാം സ്ഥാനത്ത് ഇറങ്ങി ന്യൂസിലാന്‍ഡില്‍ സെഞ്ചുറിയിലേക്കെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി രാഹുല്‍. 113 പന്തില്‍ നിന്ന് 9 ഫോറും രണ്ട് സിക്‌സും പറത്തിയ രാഹുലിനെ ബെന്നറ്റ് ജാമിസണിന്റെ കൈകളിലെത്തിച്ചു. കിവീസിന്റെ ഫീല്‍ഡിങ് പിഴവുകള്‍ പലവട്ടം ഇന്നിങ്‌സില്‍ രാഹുലിന് ജീവന്‍ തിരികെ നല്‍കിയിരുന്നു. 

പൃഥ്വി ഷാ മടങ്ങിയതിന് പിന്നാലെ ഒന്നിച്ച രാഹുല്‍ ശ്രേയസ് സഖ്യം 100 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്. ശ്രേയസ് 63 പന്തില്‍ നിന്ന് 9 ഫോറിന്റെ അകമ്പടിയോടെ 62 റണ്‍സ് നേടി. ശ്രേയസ് മടങ്ങിയതിന് പിന്നാലെ മനീഷ് പാണ്ഡേ രാഹുലിന് മികച്ച പിന്തുണ നല്‍കി. 

ശ്രേയസിനൊപ്പം ഇന്നിങ്‌സ് കെട്ടിഉയര്‍ത്താന്‍ ശ്രമിച്ച രാഹുല്‍, മനീഷിനൊപ്പം നിന്ന് സ്‌കോറിങ്ങിന്റെ വേഗം കൂട്ടാനാണ് മുതിര്‍ന്നത്. 107 റണ്‍സാണ് രാഹുല്‍-മനീഷ് കൂട്ടുകെട്ടില്‍ പിറന്നത്. മനീഷ് പാണ്ഡേ 48 പന്തില്‍ നിന്ന് 2 ഫോറിന്റെ അകമ്പടിയോടെ 42 റണ്‍സ് നേടി പുറത്തായി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഒരു റണ്‍ മാത്രമെടുത്ത് നിന്ന മായങ്കിനെ ജാമിസണ്‍ ബൗള്‍ഡാക്കി. ഇന്ത്യന്‍ സ്‌കോര്‍ 32ല്‍ നില്‍ക്കെ കോഹ് ലിയും മടങ്ങി.

മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന പൃഥ്വി ഷായെ റണ്‍ഔട്ടിലൂടെ പുറത്താക്കി ഗ്രാന്‍ഡ്‌ഹോം ഇന്ത്യക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ചു. 42 പന്തില്‍ നിന്ന് 3 ഫോറും രണ്ട് സിക്‌സും പറത്തിയാണ് പൃഥ്വി മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com