വിക്ടോറിയയില്‍ കോവിഡ് കേസുകളില്‍ വര്‍ധന; ഇന്ത്യ-ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റിന് ഭീഷണി

തിങ്കളാഴ്ച 75 കോവിഡ് പോസിറ്റീവ് കേസുകള്‍ വിക്ടോറിയയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
വിക്ടോറിയയില്‍ കോവിഡ് കേസുകളില്‍ വര്‍ധന; ഇന്ത്യ-ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റിന് ഭീഷണി

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ കോവിഡ് കേസുകളുടെ എണ്ണം ഉയര്‍ന്നതോടെ ഇന്ത്യ-ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റ് ആശങ്കയില്‍. മെല്‍ബണിലെ എംസിജിയെയാണ് ബോക്‌സിങ് ഡേ ടെസ്റ്റിന്റെ വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. 

തിങ്കളാഴ്ച 75 കോവിഡ് പോസിറ്റീവ് കേസുകള്‍ വിക്ടോറിയയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അതിര്‍ത്തികള്‍ അടച്ചു. നാല് ടെസ്റ്റുകളാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിക്കുക. ഡിസംബര്‍ മൂന്നിന് ആദ്യ ടെസ്റ്റ് ആരംഭിക്കും.

ബ്രിസ്‌ബെയ്ന്‍, അഡ്‌ലെയ്ഡ്, മെല്‍ബണ്‍, സിഡ്‌നി എന്നിവിടങ്ങളാണ് വേദികളായി നിശ്ചയിച്ചത്. വിക്ടോറിയയില്‍ കോവിഡ് നിയന്ത്രണ വിധേയമായില്ലെങ്കില്‍ ബോക്‌സിങ് ഡേ ടെസ്റ്റിന് വേറെ വേദി കണ്ടെത്തേണ്ടതായി വരും. നിലവില്‍ വിക്ടോറിയയിലേക്ക് പുറത്ത് നിന്ന് എത്തുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം എന്ന നിര്‍ദേശമുണ്ട്. 

ഓഗസ്റ്റില്‍ നിശ്ചയിച്ചിരുന്ന ഓസ്‌ട്രേലിയ-സിംബാബ്വെ ഏകദിന പരമ്പര മാറ്റിവെച്ചിരുന്നു. ഓഗസ്റ്റ് 9നാണ് സിംബാബ്വെ ഓസ്‌ട്രേലിയയിലെ ആദ്യ മത്സരം കളിക്കേണ്ടിയിരുന്നത്. മൂന്ന് ദിവസത്തിന് ശേഷം രണ്ടാമത്തെ ഏകദിനവും, ഓഗസ്റ്റ് 15ന് അവസാന ഏകദിനവുമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com