മാഞ്ചസ്റ്റർ: കോവിഡ് 19 സുരക്ഷയുടെ ഭാഗമായുള്ള ബയോ സെക്യുർ പ്രോട്ടോകോൾ ലംഘിച്ച ജോഫ്രെ ആർച്ചറെ വിലക്കുൾപ്പെടെയുള്ള വലിയ ശിക്ഷയിൽ നിന്ന് ഇംഗ്ലണ്ട് ആന്റ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് ഒഴിവാക്കി. താക്കീതും പിഴയിലും ശിക്ഷ ഒതുക്കി. ഇതോടെ മൂന്നാം ടെസ്റ്റിനുള്ള ടീമിലേക്കും ആർച്ചറെ പരിഗണിക്കും. ആർച്ചർ നൽകേണ്ട പിഴത്തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
സതാംപ്റ്റണിൽ നടന്ന ഒന്നാം ടെസ്റ്റിന് ശേഷം താരം ബ്രൈറ്റണിൽ താമസിക്കുന്ന വീട്ടുകാരെ സന്ദർശിക്കുകയായിരുന്നു. ഇതോടെ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് ആർച്ചറെ ഒഴിവാക്കി. മൂന്നാം ടെസ്റ്റിലേക്കുള്ള ടീമിലേക്ക് പരിഗണിക്കുമെങ്കിലും അതിനു മുമ്പ് ആർച്ചറുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആകണം. മാഞ്ചസ്റ്ററിൽ ജൂലൈ 24-നാണ് മൂന്നാം ടെസ്റ്റ് മത്സരം തുടങ്ങുന്നത്. ആദ്യ ടെസ്റ്റിൽ വിജയിച്ച വിൻഡീസ് പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്.
കോവിഡ് വ്യാപനത്തെ തുടർന്ന് അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പരമ്പര നടക്കുന്നത്. ഇതു ലംഘിച്ച ആർച്ചർ നിലവിൽ ഐസൊലേഷനിലാണ്. അഞ്ച് ദിവസമാണ് ഐസൊലേഷൻ. അതിനിടയിൽ കോവിഡ് ടെസ്റ്റ് നടത്തും. ടീമിൽ നിന്ന് പുറത്തായതിന് പിന്നാലെ ആർച്ചർ സഹതാരങ്ങളോടും ആരാധകരോടും ക്ഷമ ചോദിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ