കൊമ്പനാനയുടെ ഉദരത്തിൽ കുട്ടി! വിമർശനക്കുറിപ്പിൽ രോഹിത്തിന് പറ്റിയ അബദ്ധം; ‘ട്രോൾ മഴ’
പാലക്കാട് സ്‌ഫോടക വസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തെ അപലപിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയ്‌ക്കെതിരെ ‘ട്രോൾ മഴ’. കേരളത്തിൽ ആനയ്ക്ക് സംഭവിച്ചത് കേൾക്കുമ്പോൾ ഹൃദയം തകരുന്നു എന്നായിരുന്നു സംഭവത്തിൽ രോഹിത്തിന്റെ പ്രതികരണം. വിമർശനം എഴുതിയതിനൊപ്പം പങ്കുവച്ച ചിത്രമാണ് ഇപ്പോൾ പരിഹാസത്തിന് വഴിവച്ചത്. ആന ഗർഭിണിയാണെന്ന് കാണിക്കാൻ ഉദരത്തിനുള്ളിൽ ആനക്കുട്ടിയെ വരച്ചിട്ടുണ്ടെങ്കിലും പങ്കുവച്ച ചിത്രത്തിലേത് കൊമ്പനാനയാണ്. ഇത് ചൂണ്ടിക്കാട്ടി താരത്തിനെതിരെ പരിഹാസ കമന്റുകൾ നിറയുകയാണ്.
"മനുഷ്യൻ എങ്ങോട്ടാണ് നീങ്ങുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. എങ്ങനെയാണ് നിഷ്കളങ്കയും നിരുപദ്രവകാരിയും സുന്ദരിയുമായ ഒരു സൃഷ്ടിയെ ഇത്ര നിഷ്ഠൂരമായി കൊല്ലാൻ കഴിയുന്നത്? ഇതിനെതിരെ ഏറ്റവും കഠിനമായി തന്നെ ഇടപെടണം. ഈ ലോകത്തെ ജീവിക്കാൻ പറ്റുന്ന ഒരിടമാക്കിയെടുക്കാൻ നമുക്ക് സഹാനുഭൂതി വേണം... അതോടൊപ്പം നമ്മുടെ ചെയ്തികളെക്കുറിച്ച് കുറച്ചുകൂടെ ഉത്തരവാദിത്വവും വേണം", എന്നാണ് ചിത്രത്തോടൊപ്പം രോഹിത് കുറിച്ചിരിക്കുന്നത്. ട്രോളുകൾ വ്യാപകമായെങ്കിലും താരം ചത്രം പിൻവലിച്ചിട്ടില്ല. മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ ഉൾപ്പെടെയുള്ളവർ രോഹിത്തിന്റെ പോസ്റ്റിൻ അഭിപ്രായം കുറിച്ചിട്ടുണ്ട്.
മനുഷ്യർ കൊല്ലപ്പെടുമ്പോൾ നിശബ്ദരായിരിക്കുകയും ആന ചരിഞ്ഞപ്പോൾ പ്രതിഷേധവുമായി എത്തുകയും ചെയ്യുന്ന രോഹിത് ഉൾപ്പെടെയുള്ളവരുെട നിലപാടിനെ വിമർശിച്ചും ഒട്ടേറെ കമന്റുകളുണ്ട്. നേരത്തെ ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയും സംഭവത്തിൽ ഞെട്ടൽ ലേഖപ്പെടുത്തി എത്തിയിരുന്നു. ഈ ഭീരുത്വം നിർത്താൻ സമയമായെന്നും, മൃഗങ്ങളോട് സ്‌നേഹത്തോടെ ഇടപഴകൂ എന്നുമാണ് കോഹ് ലി പറഞ്ഞത്.
മെയ് 27നാണ് 15 വയസ് പ്രായം വരുന്ന പിടിയാന ചരിഞ്ഞത്. വായ തകർന്ന നിലയിൽ മെയ് 25നാണ് ആനയെ കണ്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ