ബാഗ്ദാദ്: ഇറാഖ് ഫുട്ബോൾ ഇതിഹാസം അഹ്മദ് റാദി കോവിഡ് 19 ബാധിച്ച് മരിച്ചു. 56 വയസായിരുന്നു അദ്ദേഹത്തിന്. ഇറാഖിനു വേണ്ടി ലോകകപ്പിൽ ഗോൾ നേടിയ ഒരേയൊരു താരമാണ് അഹ്മദ് റാദി. ആരോഗ്യ നില വഷളായതിനെ തുടർന്ന് ജോർദാനിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് തൊട്ടുമുമ്പ് മരണം സംഭവിക്കുകയായിരുന്നു.
1986 മെക്സിക്കോ ലോകകപ്പിൽ ബെൽജിയത്തിനെതിരെയാണ് റാദിയുടെ ഗോൾ. 1984,1988 വർഷങ്ങളിൽ ഇറാഖ് ഗൾഫ് ചാമ്പ്യൻമാരായപ്പോൾ ടീമിലെ നിർണായക സാന്നിധ്യമായി നിന്ന താരമാണ് റാദി. 1988ൽ ഏഷ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം നേടി.
പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ റാദിയെ കഴിഞ്ഞയാഴ്ച ബാഗ്ദാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇടയ്ക്ക് ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പിന്നീട് ശക്തമായ ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ നിന്ന് ലൈവ് വീഡിയോയിലൂടെ റാദി ആരാധകരുമായി സംവദിച്ചിരുന്നു.
ജോർദാന്റെ തലസ്ഥാനമായ അമ്മാനിലേക്ക് കുടുംബത്തോടൊപ്പം റാദി താമസം മാറിയെങ്കിലും 2007-ൽ ഇറാഖിൽ തന്നെ തിരിച്ചെത്തുകയായിരുന്നു. അതിനു ശേഷം രാഷ്ട്രീയത്തിൽ സജീവമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ