ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങുന്നതിന് മുന്‍പ് ചെസ്സില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട് സ്പിന്നര്‍ യുസ് വേന്ദ്ര ചഹല്‍. ഇന്ത്യയെ പ്രതിനിധീകരിത്ത് ലോക യൂത്ത് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ചഹലെത്തിയിരുന്നു. എന്നാല്‍ ക്രിക്കറ്റിലേക്കും താത്പര്യം വന്നതോടെ രണ്ടും കൂടി ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കാത്ത ഘട്ടം വന്നതായി ചഹല്‍ പറയുന്നു.
1998ല്‍ ഇന്ത്യക്കായി ആദ്യമായി ചെസ്സ് കളിക്കുന്ന സമയം ഞാന്‍ ക്രിക്കറ്റും കളിക്കുന്നുണ്ടായിരുന്നു. രണ്ട് സ്‌പോര്‍ട്‌സ് ഒരേ സമയം നിങ്ങള്‍ക്ക് കളിക്കാനാവില്ല. ചെസ്സിനായി 10-12 മണിക്കൂര്‍ പരിശീലനം. പിന്നെ ക്രിക്കറ്റിനായി 6-8 മണിക്കൂര്‍ പരിശീലനം. പ്രയാസമായിരുന്നു അത്. ലോകകപ്പിന് ശേഷം എത്തിയപ്പോള്‍ ഞാന്‍ അച്ഛനോട് പറഞ്ഞു, ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കൊടുക്കാനാണ് താത്പര്യം എന്ന്, സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ മൈന്‍ഡ് മാസ്‌റ്റേഴ്‌സില്‍ എസ് ബദ്രിനാഥുമായി സംസാരിക്കുമ്പോഴായിരുന്നു ചഹലിന്റെ വാക്കുകള്‍.
എന്നാല്‍ ചെസില്‍ സ്‌പോണ്‍സര്‍മാരെ ലഭിക്കാത്തതിനാലാണ് ചഹല്‍ കളം മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ട് കളിക്കും സാമ്യതയുണ്ടെന്നാണ് ചഹല്‍ പറയുന്നത്. ക്രിക്കറ്റിനും ചെസിനും ക്ഷമ ആവശ്യമാണ്. ചെസില്‍ ഒരു കളി ആറ് ഏഴ് മണിക്കൂറുണ്ടാവും. അധികം സംസാരിക്കാനാവാതെ ഒരിടത്ത് ഇരുന്ന് കളിക്കണം.
ക്രിക്കറ്റില്‍ നന്നായി ബൗള്‍ ചെയ്താലും ചില സമയം വിക്കറ്റ് കിട്ടണമെന്നില്ല. അവിടേയും ക്ഷണ കാണിക്കാന്‍ സാധിക്കണം. നന്നായി തന്നെയാണ് ബൗള്‍ ചെയ്യുന്നതെന്നും, അടുത്ത സ്‌പെല്ലില്‍ വിക്കറ്റ് വീഴ്ത്താനായേക്കും എന്ന് പറഞ്ഞ് പ്രചോദനം നല്‍കണം, ചഹല്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ