സാവോപോളോ: ലോകകപ്പ് ക്വാളിഫയറിൽ വമ്പൻ പോരാട്ടങ്ങൾക്ക് ഇറങ്ങാനിരിക്കെ ബ്രസീലിന് തിരിച്ചടി. സൂപ്പർ താരം നെയ്മർക്ക് പരിക്കിനെ തുടർന്ന് ഉറുഗ്വേക്ക് എതിരായ മത്സരം നഷ്ടമാവും. വെള്ളിയാഴ്ച നടക്കുന്ന വെനസ്വേലക്കെതിരായ കളിയിൽ നെയ്മർ ഉണ്ടാവില്ലെന്ന് ടീം നേരത്തെ വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ചയാണ് ഉറുഗ്വേക്ക് എതിരായ മത്സരം. പിഎസ്ജിക്ക് വേണ്ടി കളിക്കവെയാണ് നെയ്മർക്ക് പരിക്കേറ്റത്. പരിക്കിന്റെ പിടിയിൽ നിൽക്കുന്ന നെയ്മർക്ക് ബ്രസീലിന് വേണ്ടി കളിക്കാനാവില്ലെന്ന് പിഎസ്ജി പരിശീലകൻ ടച്ചൽ പറഞ്ഞിരുന്നു. എന്നാൽ നെയ്മർ ടീമിനൊപ്പം ചേരണം എന്ന നിലപാടിലാണ് ബ്രസീൽ പരിശീലകൻ ടിറ്റേ ഉറച്ച് നിന്നത്.
പരിക്കിൽ നിന്ന് മുക്തനായി ഫിറ്റ്നസ് വീണ്ടെടുക്കാൻ നെയ്മർക്ക് നാല് ദിവസത്തെ പരിശീലനം പോരെന്ന് ബ്രസീൽ ടീം ഡോക്ടർ പറഞ്ഞു. എങ്കിലും നെയ്മറെ സ്ക്വാഡിന് ഒപ്പം നിലനിർത്തുകയാണ് ടിറ്റേ. നെയ്മർക്ക് പകരമായി ഫ്ളെമിങ്ങോയെ ടീമിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
അടുത്ത് വരുന്ന രണ്ട് കളികളിൽ പ്രധാനപ്പെട്ട അഞ്ച് താരങ്ങളുടെ പരിക്കാണ് ബ്രസീലിനെ വലയ്ക്കുന്നത്. കുട്ടിഞ്ഞോ, ഫാമിനോ, ഡിഫന്റർ റോഡ്രിഗോ കെയോ എന്നിവരും പരിക്കിന്റെ ഭീഷണിയിലാണ്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഡിഫന്റർ എഡർ മിലിറ്റാവോ, ഗബ്രിയേൽ മെനിനോ എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ