പെനാല്‍റ്റിയിലൂടെ രക്ഷപെട്ട് അര്‍ജന്റീന, പ്രയാസം നേരിട്ടതായി മെസി 

ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇക്വഡോറിനെ മെസിയുടെ ഗോള്‍ ബലത്തില്‍ തോല്‍പ്പിച്ച് തുടങ്ങി അര്‍ജന്റീന
പെനാല്‍റ്റിയിലൂടെ രക്ഷപെട്ട് അര്‍ജന്റീന, പ്രയാസം നേരിട്ടതായി മെസി 

ലാ ബോംബോനേര:  ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇക്വഡോറിനെ മെസിയുടെ ഗോള്‍ ബലത്തില്‍ തോല്‍പ്പിച്ച് തുടങ്ങി അര്‍ജന്റീന. 13ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് മെസി വല കുലുക്കിയത്. സങ്കീര്‍ണമായിരുന്നു മത്സരം എന്നാണ് മത്സരത്തിന് ശേഷം മെസി പ്രതികരിച്ചത്. 

സങ്കീര്‍ണമായിരിക്കും കാര്യങ്ങള്‍ എന്ന് അറിയാമായിരുന്നു. എന്നാല്‍ ഇവിടെ പ്രധാനപ്പെട്ട കാര്യം നമ്മള്‍ ജയിച്ചു എന്നതാണ്. ഇവിടെ ജയിച്ച് തുടങ്ങുക എന്നത് പ്രാധാന്യം അര്‍ഹിക്കുന്നു. കാരണം, ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ എത്ര ബുദ്ധിമുട്ട് നിറഞ്ഞതാണ് എന്ന് നമുക്ക് അറിയാം. മത്സരങ്ങള്‍ ഇവിടെ കടുപ്പമാണ്. ഈ ലെവലിലെ കളിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും മെസി പറഞ്ഞു. 

കടുപ്പമേറിയ ജീവിത സാഹചര്യങ്ങളിലൂടെയാണ് നമ്മള്‍ കടന്നു പോവുന്നത്. കളിയിലേക്ക് മടങ്ങി ജയത്തിലൂടെ അര്‍ജന്റീനിയന്‍ ജനതയെ സന്തോഷിപ്പിക്കാനാവുന്നു എന്നത് വലിയ കാര്യമാണെന്നും മെസി പറഞ്ഞു. അര്‍ജന്റീന തങ്ങളുടെ മികവിലേക്ക് എത്തിയില്ലെങ്കിലും ആദ്യ പകുതിയില്‍ കൂടുതല്‍ സമയം ഇക്വഡോറിന്റെ ഹാഹില്‍ മെസിയും കൂട്ടരും പന്ത് കയ്യടക്കി വെച്ചു. 

ലുകാസ് ഒകാംപോസിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി മെസി വലക്ക് അകത്താക്കിയതിന് പിന്നാലെയാണ് അര്‍ജന്റീന ആത്മവിശ്വാസത്തിലേക്ക് എത്തിയത്. എന്നാല്‍ വല കുലുക്കിയതല്ലാതെ വലിയ ഭീഷണികള്‍ ബോക്‌സിനുള്ളില്‍ സൃഷ്ടിക്കാന്‍ മെസിക്ക് സാധിച്ചില്ല. അര്‍ജന്റനീനയിലെ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം. 856,000 കോവിഡ് കേസുകളും 22,700 മരണവുമാണ് അര്‍ജന്റീനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 

കഴിഞ്ഞ മാസം ബാഴ്‌സ വിട്ട സുവാരസ് ഉറുഗ്വേക്ക് വേണ്ടിയും കളത്തിലിറങ്ങി. ചിലെയെ 2-1ന് തോല്‍പ്പിച്ച കളിയില്‍ സുവാരസ് ഗോള്‍ വല കുലുക്കുകയും ചെയ്തു. ബൊളിവിയക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത യോഗ്യതാ മത്സരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com