വെങ്കലത്തിനായുള്ള പോരും കടുക്കും, ഇന്ത്യയുടെ എതിരാളി ജര്‍മനി 

ഒളിംപിക്‌സ് വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളി ജര്‍മനി
ബെല്‍ജിയത്തിനെതിരായ സെമി ഫൈനലിന് ശേഷം ഇന്ത്യന്‍ ടീം/ഫോട്ടോ: പിടിഐ
ബെല്‍ജിയത്തിനെതിരായ സെമി ഫൈനലിന് ശേഷം ഇന്ത്യന്‍ ടീം/ഫോട്ടോ: പിടിഐ

ടോക്യോ: ഒളിംപിക്‌സ് വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളി ജര്‍മനി. രണ്ടാം സെമി ഫൈനലില്‍ ജര്‍മനിയെ ഓസ്‌ട്രേലിയ 3-1ന് കീഴടക്കി. 

ഇതോടെ ഫൈനലില്‍ ഓസ്‌ട്രേലിയ ബെല്‍ജിയത്തെ നേരിടും. സെമി ഫൈനലില്‍ ഇന്ത്യ ബെല്‍ജിയത്തോട് 2-5ന് തോറ്റാണ് പുറത്തായത്. നാല് വട്ടം ഒളിംപിക്‌സ് മെഡലില്‍ മുത്തമിട്ട ജര്‍മനിയുമായുള്ള പോര് വെങ്കലത്തിനായുള്ള ഇന്ത്യയുടെ സാധ്യതകള്‍ക്ക് മേല്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 

ഓഗസ്റ്റ് അഞ്ചിനാണ് ജര്‍മനിയുമായുള്ള ഇന്ത്യയുടെ മത്സരം. വെങ്കല മെഡല്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍ദീപ് പറഞ്ഞു. ഫൈനല്‍ കടക്കാനായില്ലെങ്കിലും ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും മന്‍ദീപുമായി പ്രധാനമന്ത്രി സംസാരിക്കുകയും ചെയ്തിരുന്നു. 

സെമിയില്‍ ഹാട്രിക് നേടിയ അലക്‌സാണ്ടര്‍ ഹെന്റിക്‌സ് ആണ് ബെല്‍ജിയത്തിന്റെ വിജയശില്‍പ്പി. മല്‍സരത്തിന്റെ 70 ാം സെക്കന്‍ഡില്‍ ലൂയിപെര്‍ട്ടിലൂടെ ബെല്‍ജിയം മുന്നിലെത്തി. തുടര്‍ന്ന് ആക്രമിച്ചു കളിച്ച ഇന്ത്യ 11ാം മിനുട്ടില്‍ മന്‍പ്രിതീലൂടെ ഗോള്‍ മടക്കി സമനില പിടിച്ചു.

രണ്ടു മിനുട്ടിനകം മന്‍ദീപ് സിങ്ങിലൂടെ വീണ്ടും ഗോള്‍ വല ചലിപ്പിച്ച് ഇന്ത്യ മുന്നിലെത്തി. ആദ്യ ക്വാര്‍ട്ടര്‍ കഴിയുമ്പോള്‍ ഇന്ത്യ 21 ന് ലീഡിലായിരുന്നു.

എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ അലക്‌സാണ്ടര്‍ ഹെന്റിക്‌സിലൂടെ ബെല്‍ജിയം ഗോള്‍ മടക്കി. ഇതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.

നിര്‍ണായകമായ അവസാന ക്വാര്‍ട്ടറില്‍ രണ്ടു ഗോളുകള്‍ നേടിയ അലക്‌സാണ്ടര്‍ ഹെന്റിക്‌സാണ് ബെല്‍ജിയത്തിന് വിജയം ഉറപ്പിച്ചത്. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ഹെന്റിക്‌സ് ഹാട്രിക് തികച്ചത്. മല്‍സരത്തിന്റെ അവസാന നിമിഷം ഡോമെന്‍ നേടിയ ഫീല്‍ഡ് ഗോളോടെ ബെല്‍ജിയം ഫൈനല്‍ബെര്‍ത്ത് കരസ്ഥമാക്കി. ഒന്നിനെതിരെ രണ്ടു ഗോളിന് മുന്നിട്ടു നിന്നശേഷമായിരുന്നു ഇന്ത്യ ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തോട് തോല്‍വി വഴങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com