ലോർഡ്‌സ്: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം പോരാട്ടത്തിനിടെ വിവാദത്തിൽപ്പെട്ട് ഇംഗ്ലണ്ട് ടീം. ഇംഗ്ലീഷ് താരങ്ങൾ പന്തിൽ കൃത്രിമം കാണിച്ചെന്നാണ് ആരോപണം. ഇംഗ്ലണ്ട് ടീം വിവാദത്തിൽ. ലോർഡ്‌സിൽ നടന്ന രണ്ടാം ടെസ്റ്റിനിടെ മാർക്ക് വുഡും റോറി ബേൺസും പന്തിൽ കൃത്രിമം കാണിച്ചതായാണ് ഉയരുന്ന ആരോപണം. ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച ചൂടുപിടിക്കുന്നത്.
സ്‌പൈക്കുള്ള ഷൂ ഉപയോഗിച്ച് ഇരുവരും പന്തിൽ ചവിട്ടുന്ന ചിത്രമാണ് പ്രചരിക്കുന്നത്. പന്തിൽ തേയ്മാനം വരുത്താണ് ഇത് ചെയ്തതെന്ന് ഇന്ത്യൻ ആരാധകർ ആരോപിക്കുന്നു. മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സെവാഗും ആകാശ് ചോപ്രയും ഈ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. 'എന്താണ് സംഭവിക്കുന്നത്? ഇത് പന്ത് ചുരണ്ടലാണോ അതോ ഇംഗ്ലണ്ടിന്റെ കോവിഡ് പ്രതിരോധ മാർഗമോ?' ഇതായിരുന്നു സെവാഗിന്റെ ചോദ്യം. ഇതേ ചോദ്യം ആകാശ് ചോപ്രയും ആവർത്തിച്ചു.
ഇതിന് പിന്നാലെ ഇംഗ്ലീഷ് പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡും ട്വിറ്ററിലെ ചർച്ചകളോട് പ്രതികരിച്ചു. 'വുഡ് ബേൺസിന്റെ കാലുകൾക്കിടയിലൂടെ പന്ത് ടാപ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ വുഡിന് അത് കഴിഞ്ഞില്ല. നിർഭാഗ്യവശാൽ പന്ത് ഷൂവിന് താഴെ ആയിപ്പോയി. എല്ലാവരും സ്‌ക്രീൻ ഷോട്ട് എടുത്തപ്പോൾ ഇത്തരത്തിലൊരു ചിത്രമാണ് ലഭിച്ചത്. വീഡിയോ കാണുമ്പോൾ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരും'- ബ്രോഡ് ട്വീറ്റ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ